Sunday, January 23, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ ആറ്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************
മൃതദേഹം രാധേട്ടന്റെ നാട്ടിലേക്കയക്കാനുള്ള ഏർപ്പാടുകളൊക്കെ ചെയ്ത് വീട്ടിലെത്തുമ്പോൾ‌ നേരം‌ പുലർച്ചയായി. വാതിൽ‌ തുറന്ന വന്ദനയുടെ ക്ഷീണിച്ച  മുഖം‌ കണ്ടപ്പോൾ‌ തന്നെ മനസ്സ് പിന്നേയും അസ്വസ്ഥമായി.

പനികുറവുണ്ടോ? എന്ന ചോദ്യത്തിനു പതിഞ്ഞ ശബ്ദത്തിൽ‌ ഒരു മൂളൽ‌.

രാധേട്ടന്റെ മരണം അവളെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് ആ കണ്ണുകൾ‌ കണ്ടാലറിയാം‌

നേരെ കുളിച്ച് വന്നപ്പോൾ അടുക്കളയിൽ തട്ടലും മുട്ടലും കേൾക്കുന്നു. വന്ദന ഭക്ഷണം ചൂടാക്കുന്ന തിരക്കിലാണ്.

എനിക്ക് വിശക്കുന്നില്ല. കിടക്കാം‌.

അതിനും‌ മറുപടിയില്ല. അവൾ‌ പോയി കിടക്കയിൽ കയറികിടന്നു. ഭക്ഷണം ഒഴിവാക്കാൻ ഒരുകാരണവശാലും സമ്മതിക്കുന്ന പ്രകൃതമല്ല അവളുടേത്.

കിടന്നിട്ടും ഉറക്കം വന്നില്ല. അവളും ഒന്നും സംസാരിച്ചില്ല.

രാവിലെ ഓഫീസിലെത്തിയപ്പോൾ‌ വൈകി. എല്ലാവരും സീറ്റുകളിൽ നേരത്തേ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഏറ്റവും വൈകി വരുന്ന ജയറാം പോലും മോണിറ്ററിൽ ഉറ്റു നോക്കിയിരിക്കുന്നു. ചെവിയിൽ‌ ഹെഡ്ഫോണില്ലാതെ ആദ്യമായാണു ജയറാമിനെ സീറ്റിൽ വച്ച് കാണുന്നത്.ഡാലിയയുടെ സീറ്റിൽ ചെന്ന് ഒന്ന് വിഷ് ചെയ്തു. ഒരു വിളറിയ ചിരി ചിരിച്ച് അവളും തിരിച്ച് വിഷ് ചെയ്തു. അധികം സംസാരിക്കാൻ നിന്നില്ല. നേരെ നടന്ന് സീറ്റിൽ ചെന്ന് മെയിലൊക്കെ ചെക്ക് ചെയ്തു.. ഇന്ന് ജനറൽ മീറ്റിങ്ങ് ഉണ്ടെന്നറിയിച്ചുകൊണ്ട് എച്ച്.ആറിന്റെ മെയിലുണ്ട്. ഫോർ‌വേഡ് മെയിലുകൾ വളരെ കുറവാണിന്ന്.

ശാശ്വതിനെ വിളിക്കാൻ മറന്നു പോയി എന്ന് അപ്പോഴാണു ഓർത്തത്. ഫോണെടുത്ത് വിളിച്ചു. രണ്ട് തവണ അടുപ്പിച്ച് വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല.

പിന്നെ ജോലിയിലേക്ക് മുഴുകി.  ഇടയിൽ‌ വെള്ളമെടുക്കാൻ‌ പാൻ‌ട്രിയിലേക്ക് പോയപ്പോൾ‌ അവിടെ ഡാലിയയും ജയറാമും പിന്നെ ഒന്നു രണ്ട് ജൂനിയർസും കൂടി നിൽക്കുന്നു. ഇന്നത്തെ മീറ്റിങ്ങ് ആയിരിക്കും ചർച്ചാ വിഷയം‌

എന്താ ഗൂഡാലോചന?

ഓ, എന്ത് ഗൂഡാലോചന ഹരീ, ഇന്നലെ ഉറങ്ങിയിട്ടില്ല. ഇനി ഇപ്പൊ എച്ച്.ആറിന്റെ മീറ്റിങ്ങ് എന്തിനാണാവോ എന്തോ? അതെപ്പറ്റി സംസാരിക്കുകയായിരുന്നു.

ങ്ങും, എന്തായാലും ഒരു അരമണിക്കൂർ കൂടെ കാത്തിരിക്കാം

ഹരിക്കൊക്കെ അറിയാമായിരിക്കും. നിങ്ങളൊക്കെ മാനേജ്മെന്റിന്റെ സ്വന്തം ആളുകളല്ലേ . ഡാലിയ വിടാൻ ഭാവമില്ല

ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല. എല്ലാവരും വല്ലാതെ അസ്വസ്ഥരായിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമാണല്ലോ ഒരുവനെ വേട്ടയാടുന്ന ചിന്തകളിൽ വലുത്. ഓഫീസ് നിറയെ നെടുവീർപ്പുകളും‌ മരവിച്ച നോട്ടങ്ങളും‌ തണുത്ത ശബ്ദങ്ങളും മാത്രമായ പോലെ.

കോൺ‌ഫറൻസ് റൂമിലേക്ക് മാത്യൂസിനൊപ്പം എത്തുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു.  ആകെ ഒരു നിശബ്ദത. ഞങ്ങൾ മുൻ‌നിരയിലുള്ള ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചതും ഒരു ഫയലും ലാപ്ടോപുമായി എച്ച്.ആറും അഡ്മിനിസ്ട്രേഷനിലെ പെൺകുട്ടിയും‌ കടന്നുവന്നു.

എല്ലാവരേയും നോക്കി വിഷ് ചെയ്ത് കയ്യിലെ ഫയൽ‌ നിവർത്തി വച്ച്, പതിഞ്ഞ ശബ്ദത്തിൽ‌ അവർ‌ തുടങ്ങി

“കഴിഞ്ഞ ദിവസം‌ നടന്ന സംഭവമെല്ലാവരും‌ അറിഞ്ഞുകാണും‌. അതിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് ഒരു അന്ത്യം വരുത്തി, കമ്പനിയുടെ സ്റ്റാൻഡ് വ്യക്തമാക്കുക എന്നതാണു ഈ മീറ്റിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നു.”

മൂക്കിനു ഒരു ഭാരമെന്ന പോലെ അവർ കൊണ്ട് നടന്നിരുന്ന കണ്ണട നേരെയാക്കി തുടർന്നു.

“ ആഗോള സാമ്പത്തികമാന്ദ്യം ഐ.ടി മേഖലയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണല്ലോ. നിങ്ങളിൽ ചിലർ ഇതിനകം‌ അറിഞ്ഞു കഴിഞ്ഞപോലെ നമ്മുടെ ചില പ്രൊജക്റ്റുകളേയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. എന്ന് വച്ച് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ഒരിക്കലും ഞാൻ അർ‌ത്ഥമാക്കുന്നില്ല. പക്ഷെ സാമ്പത്തികമാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനു നമുക്ക് ചില മുൻ‌കരുതലുകൾ എടുത്തേ പറ്റൂ”

ശ്രോതാക്കളിൽ ഇടിമുഴക്കം സൃഷ്ടിച്ച് കൊണ്ടിരുന്ന വാക്കുകൾ ഒന്ന് നിർത്തി മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം എടുത്ത് കുടിച്ച്, എല്ലാവരേയും ഒന്നു നോക്കി അവർ‌ തുടർന്നു

“ റിസോഴ്സുകളെ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. അതിനായി കമ്പനി ചില അഴിച്ചുപണികളും മാറ്റങ്ങളും വരുത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അനാവശ്യമായ ചിലവുകളും വെട്ടിച്ചുരുക്കേണ്ടതുണ്ട്. അതെല്ലാം‌ വിശദമായി ഈ മീറ്റിങ്ങ് കഴിഞ്ഞയുടൻ സ്നേഹ നിങ്ങൾക്ക് മെയിലയക്കുന്നതാണു.

അതിൽ പ്രധാനമായവ ഇപ്രകാരമാണു. കയ്യിലെ ഫയലിൽ നിന്നും ഒരു പ്രിന്റൌട്ട് എടുത്ത് നോക്കിക്കൊണ്ട് അവർ ശബ്ദമുയർത്തി വായിച്ചു തുടങ്ങി

റിസോഴ്സിനെ മാക്സിമം ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട് എന്നതുകൊണ്ട്, എല്ലാവരും അവരവരുടെ ടൈംഷിറ്റ് യഥാസമയം പൂരിപ്പിക്കുക.

പെർ‌ഫോമൻസ് അപ്രൈസലുകളിൽ‌ മോശം പ്രകടനം‌ കാഴ്ചവച്ചവരുടെ കറന്റ് സ്റ്റാറ്റിറ്റിക്സ് പ്രൊജക്റ്റ് ലീഡേഴ്സ് അറിയിക്കുക

ചിലവു ചുരുക്കലിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് കോമ്പോ ലീവ് ഉണ്ടായിരിക്കുന്നതല്ല

വർക്കിങ്ങ് സമയം കഴിഞ്ഞാൽ‌ എ.സി ഓഫ് ചെയ്യുക

വൈകി വർക്ക് ചെയ്യുമ്പോളനുവദിച്ചിരുന്ന ടാക്സി അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല

കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും മെയിലിൽ അറിയിക്കുന്നതായിരിക്കും

 ഈ ദുർ‌ഘടമായ ഘട്ടത്തെ തരണം ചെയ്യുന്നതിനു നിങ്ങളുടെ എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം ഞങ്ങൾക്കാവശ്യമുണ്ട്. “

അവർ പറഞ്ഞ് നിർത്തി.

എനി കമന്റ്സ്?

നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഞങ്ങൾക്ക് നേരെ അവരുടെ ചോദ്യമുയർന്നു.
 ***********************

Friday, January 14, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ അഞ്ച്

  മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം‌
*****************************************************************************
“ഒന്നും പറയാറായിട്ടില്ല, ഇരുപത്തിനാലു മണിക്കൂർ‌ ഒബ്സർ‌വേഷനിലാണ്” ഡോക്ടർ‌ തിടുക്കത്തിൽ‌ നടന്നു പോയി.

അപ്പോഴേക്കും രാധേട്ടന്റെ അടുത്ത ചില ബന്ധുക്കൾ‌ എത്തി. ചിലമുഖങ്ങൾ‌ പരിചയമുണ്ട്. ആശുപത്രിയിൽ‌ രണ്ട് പേരിൽ‌ കൂടുതൽ‌ നിൽ‌ക്കാൻ‌ സമ്മതിക്കില്ല. ഓരോരുത്തരായി യാത്രപറഞ്ഞിറങ്ങി. കുട്ടികളിൽ രണ്ട് പേർ‌ കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞു.

“ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം “ യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു.

തിരിച്ചുള്ള യാത്രയിൽ‌ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. മുന്നിലെ സീറ്റിൽ സ്ഥാനം‌ പിടിച്ച പയ്യൻ‌ തലയും താഴ്ത്തി മൊബൈലിലെ കീപാഡിൽ‌ തുരുതുരെ വിരലമർത്തുന്നുണ്ടായിരുന്നു. ഇടക്കൊന്നു ശ്രദ്ധിച്ചപ്പോൾ‌ അവന്റെ മുഖത്ത് വിവിധ ഭാവങ്ങൾ‌ വിരിയുന്നത് കണ്ടു. മൊബൈലും എസ് .എം.എസും സൃഷ്ടിക്കുന്ന ലോകം‌ അവൻ‌ നന്നായി ആസ്വദിക്കുന്നു.

“ഹരീ, കുറേ ശമ്പളമെണ്ണി വാങ്ങുന്നതല്ലേ, ഈ ഫോണോന്നു മാറ്റിക്കൂടേ” ശാശ്വതിന്റെ സ്ഥിരം‌ അഭ്യർ‌ത്ഥനയാണ്. ക്യാമറയും ജി.പി.ആർ.എസുമില്ലാത്ത ഫോണിനെക്കുറിച്ച് അവനുമാത്രമല്ല, ചുറ്റുമുള്ള ഭൂരിഭാഗം‌ പേർക്കും‌ പുച്ഛമായിരുന്നു.

ഫോണിനെക്കുറിച്ചുള്ള ചിന്തകൾക്ക് ഭംഗം വരുത്തിയത് മൊബൈലിന്റെ തുടർച്ചയായ ശബ്ദമാണു. ഡാഷ്ബോർ‌ഡിലിരുന്ന ഫോൺ‌ മുന്നിലിരുന്ന പയ്യൻ എടുത്തു നോക്കി, പിന്നെ എന്റെ നേരെ നോക്കി “കൃഷ്ണവേണി” എന്നു പിറുപിറുത്തു. വണ്ടി സൈഡിലേക്കൊതുക്കി ഫോണെടുത്തു.

“ഹരി‌, ദേവേട്ടന്റെ നമ്പർ‌ ഒന്നു തരുമോ” കൃഷ്ണവേണിയുടെ നനഞ്ഞ ശബ്ദം‌. നനുത്ത വേനൽ‌മഴ കരിയിലയിൽ‌ വീഴുന്ന ഒരു പ്രതീതിയാണു..

“കയ്യിൽ‌ ഇപ്പോഴില്ല, ഞാൻ വീട്ടിലെത്തിയിട്ട് അയച്ചു തരാം‌. ആം ഡ്രൈവിങ്ങ് നൌ. ബൈ”. ഫോൺ‌ കട്ട് ചെയ്ത് മുന്നോട്ട് എടുക്കുമ്പോഴും‌ സഹയാത്രികൻ‌ മൊബൈലിലെ ബട്ടണുകൾക്ക് മേൽ‌ താണ്ഡവമാടുകയായിരുന്നു

കൃഷ്ണവേണിയെ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടത് ഇച്ചേയിയുടെ ശ്രാദ്ധത്തിനു നാട്ടിൽ പോയപ്പോഴായിരുന്നു.

ഇച്ചേയി മരിച്ചതറിയാൻവൈകി.” ഉമ്മറത്തെ തൂണിനു പിന്നിൽചാരിനിന്നുകൊണ്ടുള്ള വേണിയുടെ സംസാരത്തിലെവിടെയോ ഒരു കുറ്റബോധത്തിന്റെ അംശംകലർന്നതായി തോന്നി. ഒരു പക്ഷെ അത് തന്റെ‌ തോന്നലാവാം‌. ഇച്ചേയി എന്ന് ഞങ്ങൾ വിളിക്കുന്ന എന്റെ മൂത്ത ചേച്ചി മരിച്ചിട്ട് മൂന്ന് വർഷമായി. സ്വന്തം സഹോദരനായ തന്നെക്കാളും ഇച്ചേയിക്കിഷ്ടം വേണിയെയായിരുന്നു. അതിനാൽ തന്നെ കുട്ടിക്കാലത്ത് പ്രധാന ശത്രുക്കളിലൊരാളായി വേണി പെട്ടെന്നു തന്നെ മാറി.

സ്കൂളില്ലാത്ത ദിവസങ്ങളിൽ വീട്ടിലെ പശുവിനെ പറമ്പിൽതീറ്റിക്കാൻ കൊണ്ട് പോവുക എന്ന ദൌത്യംതന്റെ തലയിലായിരുന്നു. ഒരുകയ്യിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ കമ്പും വീശി പശുവിനേയും കൊണ്ട് പറമ്പിൽ അലയുക എന്നത് തനിക്കേറെ ഇഷ്ടമുള്ള കാര്യവുമായിരുന്നു. പൂവാങ്കുറുന്നില പറിക്കാൻ വരുന്ന ശങ്കരൻവൈദ്യരുംഅയിനിചക്കയുടെ കുരുപറക്കാൻ വരുന്ന അമ്മിണിയമ്മൂമ്മയുംഅടങ്ങുന്ന സുഹൃത് വലയം കൂടുതൽ വികസിച്ചത് ഗോപാലകവേഷത്തിന്റെ സമയത്തായിരുന്നു.

അന്ന് കൊയ്ത്ത് കഴിഞ്ഞ സമയമായതുകൊണ്ട് ഇച്ചേയി നെല്ല് പുഴുങ്ങുന്ന തിരക്കിലായി. സമയത്താണു വേണി കൂടുതലടുത്തത്. പെൺകുട്ടികളോട് സംസാരിക്കുന്നത് ആൺകുട്ടികൾക്ക് കുറച്ചിലാണു എന്ന ധാരണയുള്ളതിനാലുംവേണിയെ പലപ്പോഴും ശത്രുസ്ഥാനത്ത് നിർത്തിയിരുന്നതിനാലുംഅവളുമായി ഒരു അകലം പാലിച്ചിരുന്നു.

ഹരി, മോക്ഷമി രണ്ട് കട വരുമ്പോൾകൊണ്ടുവരണേഎന്ന വേണിയുടെ അഭ്യർത്ഥന തള്ളിക്കളയാനും തോന്നിയില്ല. കർക്കടകമാസത്തിൽദശപുഷ്പംപൂജിക്കുന്ന ചടങ്ങിലേക്ക് ചെടികൾ പറച്ചുകൊടുക്കുക എന്നത് ഇച്ചേയി സ്ഥിരം തന്നെ  ഏൽപ്പിക്കുന്നതാണു. ഇവളുടെ കയ്യിലെ വള ഊരിപ്പോവുമോ എന്നാണു ആദ്യംതോന്നിയത്. പിന്നെ ഒരു പെൺകുട്ടിയുടെ അഭ്യർത്ഥന തന്നിലെ ആൺകുട്ടിയുടെ അഭിമാനത്തെ ഉണർത്തി എന്നും പറയാം..

മുയൽചെവിയൻ പറിച്ചു കൊടുക്കുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല. കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോൾ അവൾ‌ തന്നെയും‌ നോക്കി നിൽപ്പുതന്നെ നിൽക്കുന്നതു കണ്ടു. ചെറിയ ചമ്മലോടെ വീണ്ടും തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ‌ ‘നാളെ കാണാം‘ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് അവൾ നടന്നകന്നു. പിന്നീട് കർ‌ക്കടകമാസം‌ കഴിയുന്നത് വരെ അതും‌ പറഞ്ഞ് സ്ഥിരം‌ പിന്നാലെ വരും.

“ഹരിക്ക് കൈനോക്കാനറിയുമോ?” വേണിയുടെ ചോദ്യം‌ ഞെട്ടലിനൊപ്പം ചിരിയും വരുത്തി. “ഇല്ല” എന്ന് പറഞ്ഞ്  നീട്ടിപ്പിടിച്ച വേണിയുടെ കയ്യിൽ‌ കയ്യിലുണ്ടായിരുന്ന വടികൊണ്ട് ചെറിയ അടി കൊടുത്തപ്പോൾ‌ അവളുടെ മുഖത്ത് ചെറിയ നിരാശ പരന്നു.

“എന്താപ്പോ കൈ നോട്ടമറിഞ്ഞട്ട്? രാജകുമാരനെപ്പോൾ‌ വരുമെന്നറിയാനാണോ” തന്റെ കുസൃതിയോടെയുള്ള ചോദ്യത്തിന്റെ മുന്നിൽ‌ പെട്ടെന്നു തലയും താഴ്ത്തി നടന്നകലുന്ന വേണിയുടെ ചിത്രം‌ മനസ്സിൽ‌ തെളിഞ്ഞു വന്നു.

പെട്ടെന്ന് സാദിഖിന്റെ മൊബൈൽ‌ ബെല്ലടിച്ചു. എസ്.എം.എസ് വായനയെ ശല്ല്യപ്പെടുത്തിയതിന്റെ ഒരു കെറുവ് അവന്റെ മുഖത്ത് കാണാം.  ഫോൺ‌ എടുത്ത് ഹെലോ പറഞ്ഞതും അവൻ‌ ഗിയറിൻ‌മേൽ ഇരുന്ന എന്റെ ഇടത് കൈ പിടിച്ചതും ഒരുമിച്ചായിരുന്നു

ഫോൺ‌ വച്ച് വിളറിയമുഖത്തോടെ എന്നെ നോക്കി. ഞാൻ‌ വേഗം‌കുറച്ച് സൈഡ് ഒതുക്കുന്നതിനിടെ ചിതറിയ ശബ്ദത്തിൽ‌ അവന്റെ ശബ്ദം‌ ഞങ്ങളുടെ കാതിലേക്ക് എത്തി..

 “രാധേട്ടൻ‌……..”

***********************

Sunday, January 9, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ നാല്

(ഇതൊരു ചെറിയ അദ്ധ്യായമാണു. ഗൾ‌ഫ് മലയാളിയിൽ‌ വന്നു കൊണ്ടിരിക്കുന്നതിനോട് സിങ്ക് ചെയ്യുവാൻ വേണ്ടിയാണു   ഈ ചെറിയ അദ്ധ്യായം പോസ്റ്റുന്നത്)

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം‌
****

തിരിച്ച് വിളിക്കാനായി തുടങ്ങിയപ്പോഴേക്കും വന്ദനയുടെ കോൾ‌ വന്നു.

“മീറ്റിങ്ങിലായിരുന്നോ? ഞാൻ കുറെയായി വിളിക്കുന്നു. നമ്മുടെ രാധേട്ടനെ ചെറുതായി നെഞ്ചുവേദന. ഹോസ്പിറ്റലിൽ‌ കൊണ്ടുപോയി. രണ്ടാമത്തെയാണിതിപ്പോ.. ഭാഗ്യത്തിനു മുകളിൽ താമസിക്കുന്ന പിള്ളേരുണ്ടായിരുന്നു സ്ഥലത്ത്. അതോണ്ട് രക്ഷപ്പെട്ടു. സമയത്തിനു ആശുപത്രിയിൽ എത്തിക്കാൻ പറ്റി. വരുന്ന വഴിക്ക് അവിടെ കയറിയട്ടല്ലേ വരൂ?”

വന്ദന ഒറ്റശ്വാസത്തിൽ പറഞ്ഞു നിർ‌ത്തി.

“ശരി, ഞാൻ‌ വേഗം ഇറങ്ങുവാൻ നോക്കട്ടെ”

ഫോൺ‌ കട്ട് ചെയ്തു സീറ്റിലേക്ക് നടക്കുമ്പോൾ‌ ഓഫീസിൽ അവിടവിടെയായി രണ്ടും മൂന്നും പേർ‌ ചേർന്ന് കൂടി നിൽക്കുന്നു. എല്ലാവരും വളരെ താഴ്ന്ന ശബ്ദത്തിൽ സംസാരിക്കുന്നുമുണ്ട്.

അനിശ്ചിതത്വം‌.. നാളെയാരു എന്ന അനിശ്ചിതത്വത്തിന്റെ പിരിമുറുക്കമായിരിക്കും‌ ഇനി ഓഫീസ് മുഴുവൻ‌..

മാത്യൂസിനോട് പറഞ്ഞു ഓഫീസിൽ നിന്നിറങ്ങുമ്പോൾ‌ ഡാലിയയുടെ ക്യൂബിക്കിളിലേക്കൊന്നു പാളി നോക്കി..അവൾ‌ തലയും താഴ്ത്തി, സ്ക്രാപ് ബുക്കിൽ ഒരു പെൻസിൽ‌ കൊണ്ട് ഒരു വട്ടം വരച്ച് കൊണ്ടിരിക്കുന്നു. വല്ലാതെ ഭയന്നിട്ടുണ്ട്.

“ഹരി, ഇറങ്ങുകയാണോ? ഞാനും വരുന്നു. എന്നെ ഒന്നു ടൌണിൽ‌ ഡ്രോപ് ചെയ്യൂ” വിശാലാണു.

ലിഫ്റ്റിറങ്ങി, വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടക്കുമ്പോഴാണു ഒരുകാര്യമോർത്തത്. ഇതുവരെ വിശാൽ‌ ഒന്നും സംസാരിച്ചില്ല. അല്ലെങ്കിൽ‌ പുതിയ സിസ്റ്റം‌ കോൺഫിഗറേഷനെക്കുറിച്ചും‌ ക്ലൌഡ് കമ്പ്യൂട്ടിങ്ങിനെക്കുറിച്ചുമൊക്കെ വാതോരോതെ സംസാരിക്കുന്ന സീനിയർ‌ സിസ്റ്റം‌ അഡ്മിനിസ്റ്റേറേയും ശാശ്വത് സംഭവം‌ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് ചുരുക്കം.

‘ഹൌസിങ്ങ് ലോൺ‌, കാർ‌ ലോൺ, കുട്ടികളുടെ സ്കൂൾ‌ ഫീസ്, ട്യൂഷൻ‌ ഫീസ്…ഹോ..ആലോചിക്കുമ്പോൾ‌ തന്നെ പേടിയാവുന്നു. ലോണുകൾ‌ തന്നെ ഒരു ഇരുപത്തിയയ്യായിരം‌ രൂപ വരും‌“ വിശാൽ‌ വായതുറന്നു.

“ഹും..” എന്റെ അലക്ഷ്യമായ മൂളൽ‌ വിശാലിനെ വീണ്ടും മൌനത്തിലേക്ക് നയിച്ചു.

മനസ്‌ രാധേട്ടനെക്കുറിച്ചുള്ള ചിന്തകളിലായിരുന്നു. ഇപ്പോൾ‌ താമസിക്കുന്ന അപ്പാർട്ട്മെന്റ്സിന്റെ തൊട്ടടുത്ത വില്ലയാണു രാധേട്ടന്റെ. ഇൻ‌കംടാക്സ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണൻ‌ ചേട്ടൻ‌ ആളൊരു രസികനാണ്. മക്കൾ‌ രണ്ട് പേരും‌ വിദേശത്ത് ജോലി ചെയ്യുന്നു. ഭാര്യ മരിച്ച ശേഷം‌ അധികം‌ പുറത്തേക്കൊന്നും‌ ഇറങ്ങാതിരുന്ന അദ്ദേഹം‌ ഈയടുത്ത കാലത്താണു റെസിഡൻഷ്യൽ‌ അസോസിയേഷന്റെ പ്രവർത്തനങ്ങളിലൊക്കെ സജീവമായത്

“ഇവിടെ നിർത്തിക്കോളൂ ഹരീ” വിശാലിന്റെ നിർ‌ദ്ദേശമാണു ചിന്തകളിൽ നിന്നും ഉണർത്തിയത്.

വിശാലിനെ ഇറക്കി വണ്ടി മുന്നോട്ട് എടുത്ത് അധികം‌ മുന്നോട്ട് പോകാൻ സാധിക്കും മുന്നെ ബ്ളോക്ക് ആരംഭിച്ചു.

“എടോ ഹരീ, താനൊരിക്കലും‌ നാട്ടിലുള്ള ഭൂമി വിൽക്കരുത്. നാട്ടിലെ ബന്ധം വിച്ഛേദിച്ച് പട്ടണത്തിൽ‌ വന്ന് ചേർന്ന എന്നെ കണ്ടില്ലേ. ഈ ഒഴുക്കിൽ‌ ചീഞ്ഞ ചകിരിച്ചോറുപോലെ ഇങ്ങനെ…”

എന്ന് സംസാരം തുടങ്ങിയാലും‌ രാധേട്ടൻ ഈ ഒരു ഡയലോഗ് പറയാതെ സംഭാഷണം‌ അവസാനിപ്പിക്കാറില്ല. നാട്ടിൽ‌ ഭാഗത്തിൽ കിട്ടിയ നിലവും‌ തൊടിയുമെല്ലാം വിറ്റുപെറുക്കിയാണു രാധേട്ടനിവിടെ വീട് വാങ്ങിയത്. ഇപ്പോൾ‌ ഒരു കൂട്ടിനാരെങ്കിലും ഉണ്ടാവട്ടെ എന്ന മക്കളുടെ കടും‌പിടുത്തത്തിനു വഴങ്ങിയാണു മുകളിലത്തെ നില വാടകക്ക് കൊടുക്കാൻ തീരുമാനിച്ചത്. അവിടെ ഇപ്പോൾ‌ ബി.ടെക്കിനു പഠിക്കുന്ന നാലു കുട്ടികളാണു ഉള്ളത്.

വന്ദനയെ വലിയ കാര്യമാണു രാധേട്ടനു. അവൾക്കും അങ്ങനെ തന്നെയാണു. ഓഫീസിൽ നിന്ന് വല്ലാതെ വൈകുന്ന ദിവസങ്ങളിൽ‌ രാധേട്ടന്റെ സാന്നിധ്യം‌  അവിടെ ഉള്ളത് തനിക്കൊരുപാട് ആശ്വാസം നൽകിയിരുന്നു.

കാർ‌ പാർക്ക് ചെയ്ത് റിസപ്ഷനിൽ ചെന്ന് ഐ.സി.യു ചോദിച്ച് അങ്ങോട്ട് നടക്കുമ്പോൾ‌ ഫോണിൽ എസ്.എം.എസ് വന്ന ശബ്ദം.‌

“അടുത്തത് എന്റെ നമ്പറാവും, അല്ലെ?” ഡാലിയയുടെ മെസേജ്.

മറുപടി കൊടുക്കാൻ‌ തോന്നിയില്ല. ലിഫ്റ്റിൽ‌ കയറി ഐസിയുവിനു മുന്നിലേക്ക് ചെല്ലുമ്പോൾ‌ തന്നെ സ്ഥിതിഗതികളത്ര പന്തിയല്ല എന്നു മനസ്സിലായി.  ഐ.സി.യുവിന്റെ മുന്നിൽ രാധേട്ടന്റെ വകയിലെ ഒരു ചെറിയമ്മയുടെ മകൻ നിൽ‌പ്പുണ്ടായിരുന്നു. ഒന്നു രണ്ട് തവണയൊക്കെ കണ്ടട്ടുണ്ട് അയാളെ. അയാളോട് വിവരങ്ങളന്വേഷിക്കാനായി മുന്നോട്ട് ചെന്നതും വാതിൽ തുറന്ന് ഡോക്ടർ‌ നേരെ വന്നതും ഒരുമിച്ചായിരുന്നു.

അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, December 21, 2010

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - ഭാഗം മൂന്ന്

 സ്വപ്നത്തിന്റെ  അച്ചുകള്‍ തേടുന്നവര്‍  - ഭാഗം മൂന്ന്

അദ്ധ്യായം ഒന്ന് വായിക്കാൻ‌
അദ്ധ്യായം രണ്ട്  വായിക്കാൻ‌




*****
“റോണി ഇതു വരെ കോഡ് കമിറ്റ് ചെയ്തട്ടില്ല. ഇനി എപ്പൊ അപ്ഡേറ്റ് ചെയ്യാനാ.” മാത്യൂസിന്റെ മുഖത്ത് ദേഷ്യവും അക്ഷമയും ഒരുമിച്ച് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

വൈകീട്ടത്തെ ക്ലയന്റ് കാളിനു മുന്നെ ഇത് അപ്ഡേറ്റ് ചെയ്യേണ്ടത് മറ്റാരേക്കാളും മാത്യൂസിന്റെ ആവശ്യമാണു. മാത്യൂസ് എന്റെ സീറ്റിൽ നിന്നു പോയതും റോണിയുടെ ചാറ്റ് മെസേജ് എന്റെ സ്ക്രീനിൽ മിന്നി.

“അളിയോ, അവനിത്തിരി ടെൻഷനടിക്കട്ടെ. ആ ബഗ് ഞാൻ കാലത്തേ ഫിക്സ് ചെയ്തതാ. പക്ഷെ കുറച്ചുകൂടി കഴിഞ്ഞേ കമിറ്റ് ചെയ്യുന്നുള്ളൂ.”

ചിരിക്കാതെന്തു ചെയ്യാൻ! ശാരികയെ ചൊല്ലി ഒരു ശീതസമരം അവർക്കിടയിലുണ്ടെന്ന് കമ്പനിയിൽ മൊത്തം പാട്ടാണു. ജൂനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശാരിക ഈ കമ്പനിയിൽ ജോയിൻ ചെയ്തതു മുതൽ‌ ഇരുവരും തമ്മിൽ ഒരു മത്സരം ഉടലെടുത്തു എന്നത് പരസ്യമായ രഹസ്യമാണു. അത്കൊണ്ട് പ്രയോജനം ലഭിച്ചതു ശാരികക്കു തന്നെയാണു. അതു പരമാവധി മുതലെടുക്കുവാൻ‌ അവൾക്കറിയുകയും ചെയ്യാം.

“ഇന്നലത്തെ കളി ചീറ്റിപ്പോയടേ”പിന്നേയും റോണിയുടെ മെസേജ്. ഇന്റർ‌വ്യൂവിനു പരക്കെ അംഗീകരിച്ച കോഡാണു ഈ ‘കളി’.

“എന്തേ പ്രിപെയറായിരുന്നില്ലേ”

“ഓ, കട്ട ചോദ്യങ്ങളായിരുന്നു. കുറെ ഒക്കെ പറഞ്ഞു. പക്ഷെ അവർ‌ അവസാനം‌ പൊളിച്ചടുക്കി” റോണിയുടെ സത്യസന്ധമായ മറുപടി.

“ഡാ, എനിക്കിന്ന് നേരത്തെ ഇറങ്ങണം‌. പാതിരാത്രി വരെ ഇരിക്കാൻ പറ്റില്ല. വൈഫിനു സുഖമില്ല. നീയതങ്ങ് കമിറ്റ് ചെയ്തേ” ഞാനൊന്നു ചൂണ്ടയിട്ടു നോക്കി

“ഹും‌. ശരി. ഞാനാ മരത്തലയനിട്ട് ഒരു പണികൊടുക്കാനുള്ള പ്ലാനായിരുന്നു. ചെയ്തേക്കാം“

“താങ്ക്സ് ഡിയർ” ചാറ്റ് ബോക്സ് ക്ലോസ് ചെയ്തു മെയിൽ ബോക്സ് ഒന്നു റിഫ്രഷ് ചെയ്തപ്പോഴേക്കും റോണിയുടെ മെയിൽ വന്നു. അവൻ തന്ന വാക്ക് പാലിച്ചു.

പിന്നെ കുറച്ച് നേരത്തേക്ക് എല്ലാവരും തിരക്കിലായി. ഞാനും മാത്യൂസും കൂടെ സെർവർ അഡ്മിനിസ്ട്രേറ്ററുടെ അടുത്തേക്ക് പോയി. മൂന്നരയോടെ അപ്ഡേഷനെല്ലാം‌ കഴിഞ്ഞ് സീറ്റിൽ‌ വന്നിരുന്നപ്പോഴേക്കും‌ കഫ്റ്റേരിയയിലേക്ക് പോവാനായി ഡേവിഡും‌ ശാശ്വതും‌ ഡാലിയയും ക്യൂബിക്കിളിന്റെയടുത്തേക്ക് വന്നു.

“ദീപക്കിനെ വിളിച്ചോ ഡാലിയാ?” എന്റെ ചോദ്യത്തിനു ഡാലിയയുടെ വക ഒരു ചിരിയായിരുന്നു മറുപടി
“അവനേതോ ഇരകിട്ടിയിട്ടുണ്ട്. രാവിലെ തുറന്ന‌ യാഹൂമെസഞ്ചർ ഇതുവരെ അടച്ചിട്ടില്ല. ചാറ്റ് മാനിയാക്. “ ഡേവിഡ് പിറുപിറുത്തു

കഫ്റ്റേരിയയിൽ‌ പതിവിനു വിപരീതമായി തീരെ തിരക്കില്ല. ചായയുമെടുത്ത് ഒരു ഒഴിഞ്ഞ മൂലയിൽ ഞങ്ങൾ നാലു പേരും‌ സ്ഥാനം പിടിച്ചു
ശാശ്വത് ഒന്നും മിണ്ടാതെ ചായക്കോപ്പിലേക്ക് നോക്കിക്കൊണ്ട് തലയും താഴ്ത്തി ഇരിക്കുകയാണു. ഡേവിഡ് പതിവുപോലെ തൊട്ടടുത്തെ ടേബിളിലെ പെ‌ൺകൊച്ചുങ്ങളെ നോക്കിക്കൊണ്ട് ചായ നുണയുന്നു.

“ പുതിയ പ്രൊജക്റ്റുകളൊന്നും ആയിട്ടില്ല, മാത്രമല്ല ഉള്ളത് പോവുന്ന ലക്ഷണവും കാണുന്നുണ്ട് കമ്പനി അത്ര നല്ല കണ്ടീഷനിൽ‌ ആണെന്നു ഹരിക്കു തോന്നുന്നുണ്ടോ?.” ഡാലിയയുടെ ചോദ്യത്തിൽ വല്ലാത്ത വേവലാതി ഉണ്ടായിരുന്നു.

“റിസഷൻ‌ എന്ന മഞ്ഞുമലയുടെ മുകൾഭാഗം മാത്രമേ നാമിപ്പോൾ കണ്ട്തുടങ്ങിയിട്ടുള്ളൂ. ഒന്നും പറയാറായിട്ടില്ല” അവിടേയും ഇവിടേയും തൊടാതെയുള്ള എന്റെ മറുപടി ഡാലിയയെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്ന് അവളുടെ മുഖത്ത് നിന്ന് മനസ്സിലായി.

“രാവിലെ പത്രമെടുത്ത് നോക്കാൻ‌ പേടിയാണു. പിരിച്ചുവിടലും കമ്പനികളുടെ വൈൻ‌ഡപ്പും..ഹോ..” പതുക്കെ തലയുയർ‌ത്തിക്കൊണ്ട് ശാശ്വത് എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു

“അവളിന്നു ലീവാണെന്നു തോന്നുന്നു.. “ എന്റെ ചോദ്യഭാവത്തിലുള്ള നോട്ടം കണ്ട് ഡേവിഡ് തുടർന്നു. “ഹാ, ആ മറ്റേ മൂക്കത്ത് കാക്കാപ്പുള്ളിയുടെ അമ്മ്യാരേ” .

“ഇവിടെ ആനക്കാര്യത്തിന്റെയിടക്കാ”..ദേഷ്യത്തിൽ ഡാലിയയുടെ ശബ്ദം ഒരൽ‌പ്പം ഉറക്കെയായി. കാര്യം‌ പന്തിയല്ല എന്ന് മനസ്സിലാക്കിയ ഡേവിഡ് പതുക്കെ എണീറ്റു. കൂടെ ഞങ്ങളും.

തിരിച്ച് കമ്പനിയിൽ ചെന്ന് അരമണിക്കൂർ കഴിഞ്ഞപ്പോൾ മാത്യൂസ് പതുക്കെ അടുത്തേക്ക് വന്നു. തലയുയർത്തി നോക്കിയപ്പോൾ‌ അവിടവിടെയായി എല്ലാവരും ‌ കൂടി നിൽക്കുന്നു.

“ശാശ്വതിനെ എച്ച്.ആർ‌ വിളിപ്പിച്ചിരിക്കുകയാണു. “ പതിഞ്ഞ ശബ്ദത്തിലുള്ള മാത്യൂസിന്റെ മറൂപടിയിൽ വല്ലാത്ത ഒരു ദുരൂഹത അനുഭവപ്പെട്ടു.

“കുറെ നാളുകളായി അവന്റെ പെർ‌ഫോമൻ‌സും കീഴ്പോട്ടാണു. പ്രൊഡക്റ്റിവിറ്റി വളരെ കുറഞ്ഞു. മാത്രവുമല്ല അവൻ‌ ഇപ്പോൾ ബില്ലിങ്ങ് റിസോഴ്സും അല്ലല്ലോ” മാത്യൂസിന്റെ ശബ്ദത്തിനു ഒരു ആരാച്ചാരുടെ ന്യായീകരണത്തിന്റെ ഭാഷ ഉണ്ടായിരുന്നോ?

ഞാൻ പതുക്കെ എണീറ്റ് ദീപകിന്റെ അടുത്തേക്ക് ചെന്നു. ഡാലിയയും ദീപക്കും ഒന്നും മിണ്ടാതെ കയ്യിലൊരു സ്ക്രാപ്പ് ബുക്കും കയ്യിൽ പിടിച്ച് ഇരിക്കുന്നു

“ഹരീ ശാശ്വതിന്റെ സിസ്റ്റം ലോക്ക് ചെയ്തു.” ദീപക്ക് മോണിറ്ററിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

അവിടെ ഇരുന്നാൽ എച്ച്.ആറിന്റെ കാബിൻ കാണാം. പെട്ടെന്ന് തലകുമ്പിട്ട് കൊണ്ട് ശാശ്വത് പുറത്തേക്ക് വന്നു. കയ്യിൽ കുറെ പേപ്പറുകളുമുണ്ട്. കൂടി നിന്നവരുടെ നേരെ നോക്കാതെ തലകുമ്പിട്ട് കൊണ്ട് ശാശ്വത് പുറത്തേക്ക് നടന്നു.


അവനെ വിളിക്കാനായി ഫോൺ‌ എടുത്ത് നോക്കിയപ്പോഴാണു ശ്രദ്ധിച്ചത്. ഫോണിൽ‌ 6 മിസ്ഡ് കോൾ‌. എല്ലാം വന്ദനയുടെ.

========================

അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Monday, December 13, 2010

നോവൽ‌‌ - അദ്ധ്യായം രണ്ട്

സ്വപ്നത്തിന്റെ  അച്ചുകള്‍ തേടുന്നവര്‍  - ഭാഗം രണ്ട്

(ഒന്നാമത്തെ ഭാഗമിവിടെ വായിക്കാം)

ഹരി, നീ വരുന്നോ കഴിക്കാൻ‌? മുഖമുയർ‌ത്തിനോക്കിയപ്പോൾ‌ വിനോദ് ടിഫിൻ ബോക്സുമായി ഭക്ഷണം‌ കഴിക്കാൻ തയ്യാറെടുത്തു നിൽ‌ക്കുന്നു. അപ്പോഴാണു ഇന്ന് ഉച്ചഭക്ഷണം‌ കൊണ്ടു വരാൻ മറന്ന കാര്യം‌ ഓർമ്മ വന്നത്. ഇനി കാന്റീൻ തന്നെ ശരണം‌. എന്തായാലും‌ ഓഫീസിനു പുറത്തേക്കിറങ്ങണം. വന്ദനയ്ക്കെങ്ങനെ ഉണ്ട് എന്നു വിളിച്ചന്വേഷിക്കുകയും വേണം.

വിളിക്കാനായി ഫോണെടുത്തതും‌ വീട്ടിൽ നിന്ന് അമ്മയുടെ ഫോൺ‌ വന്നതും ഒരുമിച്ചായിരുന്നു.


“നീ ഈ ആഴ്ചവരുന്നില്ലേ. അപ്പുക്കുട്ടേട്ടന്റെ മോളുടെ കല്ല്യാണ നിശ്ചയമാണു ഈ ശനിയാഴ്ച. മറക്കണ്ട. നിന്റെ കാര്യങ്ങൾക്ക് അവരെല്ലാം വന്നിരുന്നു. പോവാതിരിക്കാൻ പറ്റില്ല.ആ പിന്നെ വടക്കേലെ ശങ്കരൻ മരിച്ചു. ഇന്നലെ രാവിലെ. എലിപ്പനിയായിരുന്നു. ഇന്നലെതന്നെ സംസ്കാരോം‌ കഴിഞ്ഞു.”


ഞെട്ടിയില്ല. പക്ഷെ ശരീരത്തിന്റെ ഭാരം‌ കുറഞ്ഞ് ഒഴുകി നടക്കുന്നപോലെ…അമ്മയുടെ തുടർന്നുള്ള വാ‍ക്കുകളൊക്കെ ഒരുപാട് കാതങ്ങൾക്കകലെനിന്നൊഴുകി വരുന്ന പോലെ…മനസ്സ് മുഴുവൻ ശങ്കരേട്ടനെ ചുറ്റിപ്പറ്റിയായിരുന്നു.

കുട്ടിക്കാലത്ത് ഞങ്ങളുടെ ഹീറോയായിരുന്നു ശങ്കരേട്ടൻ‌‌. ഒരു തോർത്തുമുണ്ടും ധരിച്ച് കയ്യിലൊരു വെട്ടുകത്തിയോ കൈകോട്ടോ ആയി തിരക്കുപിടിച്ച് നടന്നു നീങ്ങുന്ന ആ രൂപം‌ ഞങ്ങൾ‌ക്ക് സുപരിചിതവുമായിരുന്നു.

അമ്മയുടെ വീട്ടിൽ വിഷൂനും ഓണത്തിനുമൊക്കെ ചെല്ലുമ്പോൾ‌ “ശ്ശൂരെ കുട്ടി വന്നോ” എന്ന് ചോദിച്ച് ഓടിയെത്തുന്ന ശങ്കരേട്ടനോട് എനിക്കെന്തോ ഒരടുപ്പം‌ തോന്നിയിരുന്നു. വൈകീട്ട് പണികഴിഞ്ഞ് ശങ്കരേട്ടൻ വരുമ്പോൾ‌ കടപ്പറമ്പത്ത് കാവ് വരെ നടക്കാൻ എന്നേം കൊണ്ടു പോവും. സർ‌പ്പക്കാവിനും പാടങ്ങൾക്കും ഇടയിലൂടെ റെയിൽ‌വേ ട്രാക്ക് കടന്ന്, ഇരുവശവും പനകൾ നിറഞ്ഞ ആ വള്ളുവനാടൻ വഴികളിലൂടെ ശങ്കരേട്ടന്റെ കൂടെയുള്ള യാത്ര മനസ്സിൽ നിന്നും പോവുന്നുമില്ല. വഴിയിലൂടെ വരുന്നവരോടെല്ലാം “ശ്ശൂരുള്ള നാരാണീടെ മോനാ” എന്ന് പരിചയപ്പെടുത്തിയും‌ എന്റെ പിന്നാലെ ഓടിയെത്തിയും കഥകൾ പറഞ്ഞുമൊക്കെയാണു യാത്രകൾ‌.


ശങ്കരേട്ടാ, എന്താ കാവില് കാണുന്ന ആ വെളിച്ചം?

അതു കുട്ട്യേ, നാഗങ്ങൾ‌ മാണിക്യം കൊണ്ട് നടക്കുന്ന സ്ഥലമാ..അങ്ങോട്ടോന്നും ഇപ്പൊ നോക്കണ്ട.


പാടത്തിനരികിലുള്ള ആ സർപ്പക്കാവ് അന്നു മുതൽ‌ എന്റെ സ്വപ്നങ്ങളിലെ നാഗദൈവങ്ങളുടെ ആവാസസ്ഥലമായി മാറി.. നാഗമാണിക്യം‌ തലയിൽ ചൂടിയ നാഗരാജാവും ആ സർപ്പക്കാവും അതിലെ പാടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന അരയാൽ മരത്തിലെ കടവാവലുകളും സ്വപ്നത്തിലേക്ക് വന്ന് എന്റെ ഉറക്കം കളഞ്ഞ രാത്രികൾ ഒരുപാടുണ്ട്.. വന്ദനയോട് വിശദീകരണം പറഞ്ഞ് മടുത്ത നാളുകൾ‌..


പൊഴേലിപ്പൊഴും വെള്ളോണ്ടാവോ ശങ്കരേട്ടാ..
എവിടെ..മേടമാസമല്ലേ.. തിരുമിറ്റക്കോട്ട് അമ്പലത്തിനടുത്ത് മുങ്ങാൻ‌ പാകത്തിനിത്തിരി വെള്ളണ്ടാവും‌.അതും ജാസ്ത്യൊന്നൂല്ല്യ.

ശങ്കരേട്ടൻ നന്നായി നീന്തും. വെള്ളിലപ്പെട്ടി അമ്പലത്തിലെ കുളത്തിൽ ഞങ്ങളെ കരക്കിരുത്തി മുങ്ങാങ്കുഴിയിടുകയും മലർന്നുനീന്തിയും ഞങ്ങളുടെ കയ്യടി വാങ്ങുന്നത് ശങ്കരേട്ടനൊരു ഹരമായിരുന്നു.


ഇതിന്റടിയിൽ‌ ഒരു കൊട്ടാരണ്ട്..മുത്തും‌ പവിഴൊക്കെ പതിച്ച ഒരു കൊട്ടാരം‌. ദേവിക്ക് വിശ്രമിക്കാനുള്ളതാ… മുങ്ങി നിവർന്നു വന്ന് കരയിലിരുന്ന എന്നേം മാളുവിനേയും നോക്കി ശങ്കരേട്ടന്റെ വെളിപ്പെടുത്തൽ


മാളുവിന്റെ മുഖത്ത് ആശ്ചര്യത്തിന്റെ വേലിയേറ്റം‌.

ചുമ്മാ പുളുവടിക്കില്ലേ ശങ്കരേട്ടാ എന്ന് ഞാൻ‌.


ഇപ്പൊ വരാമെന്ന് പറഞ്ഞതും കുളത്തിനടിയിലേക്ക് ശങ്കരേട്ടൻ ഊളിയിട്ടതുമൊരുമിച്ചായിരുന്നു.

ഞങ്ങളുടെ ആശങ്കൾക്ക് വിരാമമിട്ടുകൊണ്ട് ചുരുട്ടിപ്പിടിച്ച് കയ്യുമായി ശങ്കരേട്ടൻ കരയിലേക്ക് കയറിവന്നു. മാളുവിനു നേരെ കൈ നീട്ടി. അവളൊരു കൌതുകത്തോടെ ചുരുട്ടിപ്പിടിച്ച കൈ നിവർത്തി. നല്ല ഭംഗിയുള്ള ഒരു വെള്ളാരംകല്ല്.

കൊട്ടാരത്തിലെ മുറ്റത്ത് നിറയെ ഇങ്ങനത്തെ കല്ലുകളാ..

അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി ശങ്കരേട്ടൻ പറഞ്ഞു. പെണ്ണിനു ഗമ കൂടാൻ വേറെ കാര്യ്ം വേണോ? ആ കല്ലും പിടിച്ച് അവൾ ഞങ്ങളുടെ മുന്നിൽ‌ കുറെ നാൾ‌ പോസിട്ടു നടന്നു.

ആദ്യമായി ജോലികിട്ടി നാട്ടിൽ ചെന്നപ്പോൾ‌ ശങ്കരേട്ടന്റെ കയ്യിൽ അമ്മയുടെ നിർദ്ദേശപ്രകാരം‌ ഒരു നൂറുരൂപ വച്ചു കൊടുത്തു.

അതങ്ങട് വാങ്ങൂ ശങ്കരാ, കുട്ടി ഒരു സന്തോഷത്തിനു തന്നതല്ലേ..ഒന്നൂല്ലേലും നീ കുറെ കൊണ്ട് നടന്നോനല്ലേ..

അതുവാങ്ങാൻ മടികാണിച്ച ശങ്കരേട്ടനോട് അമ്മൂമ്മയുടെ നിർ‌ദ്ദേശം‌.

അതും വാങ്ങി തെക്കോട്ട് പാടത്തിലേക്ക് കണ്ണും നട്ട് നിന്നിരുന്ന ശങ്കരേട്ടന്റെ മുഖം‌ മനസ്സിൽ നിന്നു മായുന്നില്ല. യാത്ര പറഞ്ഞിറങ്ങുമ്പോൾ‌ ഇടക്കൊന്ന് തിരിഞ്ഞു നോക്കി…ശ്ശൂരുള്ള കുട്ടിയെ യാത്രയാക്കാൻ ശങ്കരേട്ടനെന്തോ വന്നില്ല. അമ്മയുടെ ആഴ്ചവിശേഷങ്ങളിൽ നിന്നു പിന്നീടറിഞ്ഞു, ശങ്കരേട്ടന്റെ മകൻ‌ ദീനം വന്ന് മരിച്ചെന്നും ഭാര്യ വേറെ വിവാഹം കഴിച്ചെന്നും മറ്റും..അവസാനം‌ ഇന്നു ഇതും‌.


ഫോൺ‌ പിന്നേയും ബെല്ലടിക്കുന്നതു കേട്ടപ്പോഴാണു സ്ഥലകാലബോധം തിരിച്ചു കിട്ടിയത്. വന്ദനയാണ്. ഒരു കുറ്റബോധത്തോടെയാണു ഫോൺ‌ എടുത്തത്.

പനി കുറവുണ്ട്. ഞാൻ ഒന്ന് ആവിപിടിച്ചു. വൈകീട്ടാവുമ്പോഴേക്കും നന്നായി കുറയും. എന്തായി പ്രൊജക്റ്റ് ഡിപ്ലോയ്മെന്റൊക്കെ കഴിഞ്ഞോ? ക്ലയന്റ് എന്തു പറഞ്ഞു? – പരാതിയുടെയോ പരിഭവത്തിന്റേയോ ലാഞ്ചന പോലുമില്ലാതെ വന്ദന.


കഴിഞ്ഞട്ടില്ല. നല്ല തിരക്കിലാണു. ഞാൻ പിന്നെ വിളിക്കാം ശങ്കരേട്ടന്റെ മരണത്തെക്കുറിച്ച് അവളോട് പറഞ്ഞില്ലല്ലോ എന്നോർത്തത് അപ്പോഴാണൂ. സാരമില്ല, വൈകീട്ട് പറയാം‌.

ഭക്ഷണം കഴിച്ച് ക്യൂബിക്കിളിലേക്ക് ചെല്ലുമ്പോൾ‌‌ അവിടെ മുഖവും ചുവപ്പിച്ച് പിറുപിറുത്തുകൊണ്ട് മാത്യൂസ് നിൽ‌പ്പുണ്ടായിരുന്നു


അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക


Thursday, December 9, 2010

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍




 (എന്റെ കഥയുടെ ആദ്യഭാഗം നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ഇത് കഥ എന്നതിലുപരി എന്നെ സംബന്ധിച്ചിടത്തോളം ചിലപ്പോഴോകെ ഒരു ഡയറി എഴുത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്നു പോയി എന്ന് വരാം. ക്ഷമിക്കുമല്ലോ)

സ്വപ്നത്തിന്റെ  അച്ചുകള്‍ തേടുന്നവര്‍  - ഭാഗം ഒന്ന്‍  


ഹരീ..നല്ല പനി..കിടക്കയിൽ കഴുത്തിനൊപ്പം പുതപ്പു വലിച്ചു ചുറ്റി ചുരുണ്ടുകൂടി കിടന്നുകൊണ്ടുള്ള വന്ദനയുടെ പരാതികേട്ടപ്പോൾ ചിരിയാണു വന്നതു.. ഇനിയിപ്പൊ താൻ ചെന്നു നെറ്റിയിൽ കൈവച്ച് നല്ല ചൂടുണ്ട് എന്ന് പറയുന്നതു വരെ ഇതിങ്ങനെ പറഞ്ഞോണ്ടിരിക്കും. വിവാഹം കഴിഞ്ഞു മഹാനഗരത്തിൽ അവളേയും കൊണ്ടെത്തിയിട്ടിതു വർഷം നാലായി..തിരക്കുപിടിച്ച ഔദ്യോഗികജീവിതത്തിനിടയിലെ പരക്കം പാച്ചിലിൽ തന്നിൽ നിന്നെന്നും അവൾ ആഗ്രഹിച്ചത് ഇത്തരം കാര്യങ്ങളായിരുന്നു. കുഞ്ഞു പനി വന്നാൽ പിന്നെ തന്റെ സാമീപ്യം വേണം, ഇടക്കിടക്ക് നെറ്റിയിൽ കൈ വച്ച് പനിയുടെ അളവെടുത്തു ഉറക്കെ പറഞ്ഞു വേവലാതിപ്പെടണം, മരുന്നു കഴിക്കേണ്ട സമയമായാൽ ഇംഗ്ലീഷ് മരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അവളുടെ വാദഗതികൾ സമ്മതിച്ച് കൊടുക്കണം..

മൊബൈൽ ശബ്ദിച്ചു.. ഇന്ന് പ്രൊജക്റ്റ് ഡിപ്ലോയ്മെന്റ് ദിവസമാണല്ലോ.. ഇനിയിപ്പോ മാത്യൂസിന്റെ ബി.പി കൂടും..തുരുതുരെ വിളിതുടങ്ങും..ഇതൊരു പതിവാണു. ഓഫീസിലേക്കിറങ്ങാൻ വൈകി..വന്ദനയുടെ അടുത്തു ചെന്നു നെറ്റിയിലൊന്നു തലോടി, പതിവു പല്ലവികളുടെ കെട്ടഴിച്ചു.. 

"ഞാനിന്നു ഓഫീസിൽ നിന്നു നേരത്തെ വരാം നമുക്കൊന്നു ഡോക്ടറെ കാണാം.. രാവിലെ ഓഫീസിൽ ചെന്നേ പറ്റൂ..ഇന്നി പ്രൊജക്റ്റ് ഡിപ്ലോയ്മെന്റ് ദിവസമാ.."

അതൊന്നും വേണ്ട..വൈകിട്ടാവുമ്പോഴേക്കും മാറും.. ഇത് മകരമാസത്തിലെ തണുപ്പു തുടങ്ങുമ്പോൾ എനിക്കു സ്ഥിരം ഉള്ളതാ..

വന്ദനയുടെ പുതിയ കണ്ടുപിടുത്തം. എല്ലാത്തിനും ഇങ്ങനെ എന്തെങ്കിലും  ഒരു ന്യായീകരണം ഉണ്ടാവും

ഹരിക്കുഞ്ഞേ.. ദേവകിചേച്ചിയാണ്. ബ്രേക്ക്ഫാസ്റ്റ് മേശയിൽ നിരത്തിക്കഴിഞ്ഞുള്ള പതിവു വിളി..

ഹരി കഴിച്ചോളൂ, ഞാനിത്തിരി നേരം കിടക്കട്ടെ..ഓഫീസിൽ പോവാൻ വൈകണ്ട..

വേഗം കഴിച്ച് നഗരത്തിന്റെ തിരക്കുകളിലേക്കിറങ്ങിയപ്പോൾ മനസ്സു മുഴുവൻ വന്ദനയായിരുന്നു.. പലപ്പോഴും അവളെ മനസ്സിലാക്കാൻ സാധിക്കുന്നില്ല..തന്നെപ്പോലെ അല്ല, അവൾ പഠിച്ചതും വളർന്നതും എല്ലാം നഗരത്തിൽ. വിവാഹം കഴിക്കുമ്പോൾ നല്ലകമ്പനിയിൽ ഉണ്ടായിരുന്ന ജോലി തന്റെ ട്രാൻസ്ഫറോടു കൂടി ഉപേക്ഷിച്ച അവളുടെ തീരുമാനം അന്നെല്ലാവരേയും അമ്പരപ്പിച്ചു.. ഒരു പരിധി വരെ തന്നേയും.ഞായറാഴ്ച്ചകളിൽ പുറത്തേക്ക് പോവാൻ ഇഷ്ടമില്ലാത്ത, തന്റെ നിഴലിൽ മറഞ്ഞിരിക്കാനിഷ്ടപ്പെടുന്ന, കണ്ണുകൾ കൊണ്ടൊരുപാട് സംസാരിക്കുന്ന അവൾ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നുമുണ്ട്..

ഫോൺ നിർത്താതെ ചിലക്കുന്നു..കാർ പതുക്കെ റോഡിന്റെ അരികിലേക്കു ഒതുക്കി ഫോൺ എടുത്തു.. മാത്യൂസാണു.. ഒരു പ്രൊജക്റ്റ് മാനേജർ എന്ന നിലയിൽ ജോലിയോട് അദ്ദേഹം പുലർത്തുന്ന സത്യസന്ധത സമ്മതിക്കണം. രാത്രിയും പകലുമില്ലാതെ ജോലിചെയ്യും.. ടെൻഷൻ അടിക്കുന്നതിലും മറ്റുള്ളവരെ ടെൻഷൻ അടിപ്പിക്കുന്നതിലും മിടുക്കൻ.  ആം ഓൺ ദി വേ..വിൽ റീച്ച് വിത്തിൻ ടെൻ മിനിറ്റ്സ്”..ഇനി കൃത്യം പത്ത് മിനിറ്റുകൾക്കു ശേഷം മാത്യൂസ് വിളിക്കും..

ഓഫീസിലെ വിശേഷങ്ങൾ വന്ദന സ്വമേധയാ ഒന്നും ചോദിക്കാറില്ല. അങ്ങോട്ടെങ്ങാനും പറഞ്ഞാൽ പലപ്പോഴും അലക്ഷ്യമായ ഒരു മൂളൽ മാത്രം. ആദ്യമൊക്കെ ഓഫീസിലെ സംഭവവികാസങ്ങൾ അവളോടു പറയുമായിരുന്നു.പിന്നെ പിന്നെ അവൾ വലിയ താല്പര്യം പ്രകടിപ്പിക്കാതായപ്പോൾ അതങ്ങു നിന്നു
 
ഓഫീസിലോട്ട് ചെന്നു കേറിയപ്പോഴേ അവിടെ മാത്യൂസ് കാര്യങ്ങൾ ഒരു യുദ്ധസമാനമായ അന്തരീക്ഷത്തിലെത്തിച്ചിട്ടുണ്ട് എന്നു മനസ്സിലായി. എല്ലാവരോടും ഒന്നു ചിരിച്ചെന്നു വരുത്തി വേഗം സീറ്റിൽ ചെന്നിരുന്നു സിസ്റ്റം ഓണാക്കി. മെയിലുകൾ നോക്കാൻ‌ സമയം കിട്ടിയില്ല. അതിനു മുന്നേ മാത്യൂസ് ഓടി വന്നു.  പതിവുപോലെ ഉത്തരം‌ താങ്ങുന്ന പല്ലിയുടെ വിഷമങ്ങൾ‌.. ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നാൻ മുഖത്തൽ‌പ്പം സഹതാപം ചാലിച്ചു ഇരുന്നുകൊടുത്തു. 

ഐ.ടി എന്ന ‘ഗ്ലാമറസ് ലോകം‌‘ (ചിലരുടെകണ്ണിലെങ്കിലും) സൃഷ്ടിച്ചിരിക്കുന്നതു മാത്യൂസിനെപ്പോലുള്ളവർക്ക് വേണ്ടിയാണെന്നു തോന്നുന്നു. പ്രൊജക്റ്റ്, ക്ലയന്റ് ഡിസ്കഷൻ, അപ്രൈസൽ,പിന്നെ സ്റ്റോക്ക് മാർക്കറ്റ് ..തീർന്നു. ആലോചിച്ചപ്പോൾ മുഖത്ത് വന്ന ഒരു ചെറുചിരി മാത്യൂസ് ശ്രദ്ധിച്ചു എന്നു തോന്നുന്നു. പെട്ടെന്നു തന്നെ അവിടെ നിന്നു പോയി.

വീക്കെൻഡ് എങ്ങനെയുണ്ട് മച്ചാ.. തൊട്ടടുത്ത കാബിലിൽ നിന്നു ജിജുവിന്റെ ചാറ്റ് മെസേജ്..
ഫൈൻ, ഡ്യൂഡ് എന്ന പതിവു മറുപടി കൊടുത്തു വീണ്ടും മെയിലുകളിലേക്ക് തലപൂഴ്ത്തി