Tuesday, December 21, 2010

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - ഭാഗം മൂന്ന്

 സ്വപ്നത്തിന്റെ  അച്ചുകള്‍ തേടുന്നവര്‍  - ഭാഗം മൂന്ന്

അദ്ധ്യായം ഒന്ന് വായിക്കാൻ‌
അദ്ധ്യായം രണ്ട്  വായിക്കാൻ‌




*****
“റോണി ഇതു വരെ കോഡ് കമിറ്റ് ചെയ്തട്ടില്ല. ഇനി എപ്പൊ അപ്ഡേറ്റ് ചെയ്യാനാ.” മാത്യൂസിന്റെ മുഖത്ത് ദേഷ്യവും അക്ഷമയും ഒരുമിച്ച് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

വൈകീട്ടത്തെ ക്ലയന്റ് കാളിനു മുന്നെ ഇത് അപ്ഡേറ്റ് ചെയ്യേണ്ടത് മറ്റാരേക്കാളും മാത്യൂസിന്റെ ആവശ്യമാണു. മാത്യൂസ് എന്റെ സീറ്റിൽ നിന്നു പോയതും റോണിയുടെ ചാറ്റ് മെസേജ് എന്റെ സ്ക്രീനിൽ മിന്നി.

“അളിയോ, അവനിത്തിരി ടെൻഷനടിക്കട്ടെ. ആ ബഗ് ഞാൻ കാലത്തേ ഫിക്സ് ചെയ്തതാ. പക്ഷെ കുറച്ചുകൂടി കഴിഞ്ഞേ കമിറ്റ് ചെയ്യുന്നുള്ളൂ.”

ചിരിക്കാതെന്തു ചെയ്യാൻ! ശാരികയെ ചൊല്ലി ഒരു ശീതസമരം അവർക്കിടയിലുണ്ടെന്ന് കമ്പനിയിൽ മൊത്തം പാട്ടാണു. ജൂനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശാരിക ഈ കമ്പനിയിൽ ജോയിൻ ചെയ്തതു മുതൽ‌ ഇരുവരും തമ്മിൽ ഒരു മത്സരം ഉടലെടുത്തു എന്നത് പരസ്യമായ രഹസ്യമാണു. അത്കൊണ്ട് പ്രയോജനം ലഭിച്ചതു ശാരികക്കു തന്നെയാണു. അതു പരമാവധി മുതലെടുക്കുവാൻ‌ അവൾക്കറിയുകയും ചെയ്യാം.

“ഇന്നലത്തെ കളി ചീറ്റിപ്പോയടേ”പിന്നേയും റോണിയുടെ മെസേജ്. ഇന്റർ‌വ്യൂവിനു പരക്കെ അംഗീകരിച്ച കോഡാണു ഈ ‘കളി’.

“എന്തേ പ്രിപെയറായിരുന്നില്ലേ”

“ഓ, കട്ട ചോദ്യങ്ങളായിരുന്നു. കുറെ ഒക്കെ പറഞ്ഞു. പക്ഷെ അവർ‌ അവസാനം‌ പൊളിച്ചടുക്കി” റോണിയുടെ സത്യസന്ധമായ മറുപടി.

“ഡാ, എനിക്കിന്ന് നേരത്തെ ഇറങ്ങണം‌. പാതിരാത്രി വരെ ഇരിക്കാൻ പറ്റില്ല. വൈഫിനു സുഖമില്ല. നീയതങ്ങ് കമിറ്റ് ചെയ്തേ” ഞാനൊന്നു ചൂണ്ടയിട്ടു നോക്കി

“ഹും‌. ശരി. ഞാനാ മരത്തലയനിട്ട് ഒരു പണികൊടുക്കാനുള്ള പ്ലാനായിരുന്നു. ചെയ്തേക്കാം“

“താങ്ക്സ് ഡിയർ” ചാറ്റ് ബോക്സ് ക്ലോസ് ചെയ്തു മെയിൽ ബോക്സ് ഒന്നു റിഫ്രഷ് ചെയ്തപ്പോഴേക്കും റോണിയുടെ മെയിൽ വന്നു. അവൻ തന്ന വാക്ക് പാലിച്ചു.

പിന്നെ കുറച്ച് നേരത്തേക്ക് എല്ലാവരും തിരക്കിലായി. ഞാനും മാത്യൂസും കൂടെ സെർവർ അഡ്മിനിസ്ട്രേറ്ററുടെ അടുത്തേക്ക് പോയി. മൂന്നരയോടെ അപ്ഡേഷനെല്ലാം‌ കഴിഞ്ഞ് സീറ്റിൽ‌ വന്നിരുന്നപ്പോഴേക്കും‌ കഫ്റ്റേരിയയിലേക്ക് പോവാനായി ഡേവിഡും‌ ശാശ്വതും‌ ഡാലിയയും ക്യൂബിക്കിളിന്റെയടുത്തേക്ക് വന്നു.

“ദീപക്കിനെ വിളിച്ചോ ഡാലിയാ?” എന്റെ ചോദ്യത്തിനു ഡാലിയയുടെ വക ഒരു ചിരിയായിരുന്നു മറുപടി
“അവനേതോ ഇരകിട്ടിയിട്ടുണ്ട്. രാവിലെ തുറന്ന‌ യാഹൂമെസഞ്ചർ ഇതുവരെ അടച്ചിട്ടില്ല. ചാറ്റ് മാനിയാക്. “ ഡേവിഡ് പിറുപിറുത്തു

കഫ്റ്റേരിയയിൽ‌ പതിവിനു വിപരീതമായി തീരെ തിരക്കില്ല. ചായയുമെടുത്ത് ഒരു ഒഴിഞ്ഞ മൂലയിൽ ഞങ്ങൾ നാലു പേരും‌ സ്ഥാനം പിടിച്ചു
ശാശ്വത് ഒന്നും മിണ്ടാതെ ചായക്കോപ്പിലേക്ക് നോക്കിക്കൊണ്ട് തലയും താഴ്ത്തി ഇരിക്കുകയാണു. ഡേവിഡ് പതിവുപോലെ തൊട്ടടുത്തെ ടേബിളിലെ പെ‌ൺകൊച്ചുങ്ങളെ നോക്കിക്കൊണ്ട് ചായ നുണയുന്നു.

“ പുതിയ പ്രൊജക്റ്റുകളൊന്നും ആയിട്ടില്ല, മാത്രമല്ല ഉള്ളത് പോവുന്ന ലക്ഷണവും കാണുന്നുണ്ട് കമ്പനി അത്ര നല്ല കണ്ടീഷനിൽ‌ ആണെന്നു ഹരിക്കു തോന്നുന്നുണ്ടോ?.” ഡാലിയയുടെ ചോദ്യത്തിൽ വല്ലാത്ത വേവലാതി ഉണ്ടായിരുന്നു.

“റിസഷൻ‌ എന്ന മഞ്ഞുമലയുടെ മുകൾഭാഗം മാത്രമേ നാമിപ്പോൾ കണ്ട്തുടങ്ങിയിട്ടുള്ളൂ. ഒന്നും പറയാറായിട്ടില്ല” അവിടേയും ഇവിടേയും തൊടാതെയുള്ള എന്റെ മറുപടി ഡാലിയയെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്ന് അവളുടെ മുഖത്ത് നിന്ന് മനസ്സിലായി.

“രാവിലെ പത്രമെടുത്ത് നോക്കാൻ‌ പേടിയാണു. പിരിച്ചുവിടലും കമ്പനികളുടെ വൈൻ‌ഡപ്പും..ഹോ..” പതുക്കെ തലയുയർ‌ത്തിക്കൊണ്ട് ശാശ്വത് എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു

“അവളിന്നു ലീവാണെന്നു തോന്നുന്നു.. “ എന്റെ ചോദ്യഭാവത്തിലുള്ള നോട്ടം കണ്ട് ഡേവിഡ് തുടർന്നു. “ഹാ, ആ മറ്റേ മൂക്കത്ത് കാക്കാപ്പുള്ളിയുടെ അമ്മ്യാരേ” .

“ഇവിടെ ആനക്കാര്യത്തിന്റെയിടക്കാ”..ദേഷ്യത്തിൽ ഡാലിയയുടെ ശബ്ദം ഒരൽ‌പ്പം ഉറക്കെയായി. കാര്യം‌ പന്തിയല്ല എന്ന് മനസ്സിലാക്കിയ ഡേവിഡ് പതുക്കെ എണീറ്റു. കൂടെ ഞങ്ങളും.

തിരിച്ച് കമ്പനിയിൽ ചെന്ന് അരമണിക്കൂർ കഴിഞ്ഞപ്പോൾ മാത്യൂസ് പതുക്കെ അടുത്തേക്ക് വന്നു. തലയുയർത്തി നോക്കിയപ്പോൾ‌ അവിടവിടെയായി എല്ലാവരും ‌ കൂടി നിൽക്കുന്നു.

“ശാശ്വതിനെ എച്ച്.ആർ‌ വിളിപ്പിച്ചിരിക്കുകയാണു. “ പതിഞ്ഞ ശബ്ദത്തിലുള്ള മാത്യൂസിന്റെ മറൂപടിയിൽ വല്ലാത്ത ഒരു ദുരൂഹത അനുഭവപ്പെട്ടു.

“കുറെ നാളുകളായി അവന്റെ പെർ‌ഫോമൻ‌സും കീഴ്പോട്ടാണു. പ്രൊഡക്റ്റിവിറ്റി വളരെ കുറഞ്ഞു. മാത്രവുമല്ല അവൻ‌ ഇപ്പോൾ ബില്ലിങ്ങ് റിസോഴ്സും അല്ലല്ലോ” മാത്യൂസിന്റെ ശബ്ദത്തിനു ഒരു ആരാച്ചാരുടെ ന്യായീകരണത്തിന്റെ ഭാഷ ഉണ്ടായിരുന്നോ?

ഞാൻ പതുക്കെ എണീറ്റ് ദീപകിന്റെ അടുത്തേക്ക് ചെന്നു. ഡാലിയയും ദീപക്കും ഒന്നും മിണ്ടാതെ കയ്യിലൊരു സ്ക്രാപ്പ് ബുക്കും കയ്യിൽ പിടിച്ച് ഇരിക്കുന്നു

“ഹരീ ശാശ്വതിന്റെ സിസ്റ്റം ലോക്ക് ചെയ്തു.” ദീപക്ക് മോണിറ്ററിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

അവിടെ ഇരുന്നാൽ എച്ച്.ആറിന്റെ കാബിൻ കാണാം. പെട്ടെന്ന് തലകുമ്പിട്ട് കൊണ്ട് ശാശ്വത് പുറത്തേക്ക് വന്നു. കയ്യിൽ കുറെ പേപ്പറുകളുമുണ്ട്. കൂടി നിന്നവരുടെ നേരെ നോക്കാതെ തലകുമ്പിട്ട് കൊണ്ട് ശാശ്വത് പുറത്തേക്ക് നടന്നു.


അവനെ വിളിക്കാനായി ഫോൺ‌ എടുത്ത് നോക്കിയപ്പോഴാണു ശ്രദ്ധിച്ചത്. ഫോണിൽ‌ 6 മിസ്ഡ് കോൾ‌. എല്ലാം വന്ദനയുടെ.

========================

അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

No comments: