Wednesday, February 23, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ പത്ത്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍ക്ക് പിടി കൊടുക്കാതെ സീറ്റിലേക്ക് നടന്നു. മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ അങ്കിളിന്റെ എസ്.എം.എസ്. കുറെ മാട്രിമോണിയല്‍ ഐഡികളാണു. കല്ല്യാണം അന്വേഷണം തുടങ്ങിയിട്ട് നാള്‍ കുറെ ആയി. മാട്രിമോണി സൈറ്റ് എടുത്ത് പ്രോഫൈല്‍ ഐഡി സെര്‍ച്ച് ചെയ്തു.

''കാര്യമായി ഇന്‍ക്രിമെന്റ് കിട്ടിയ ലക്ഷണമാണല്ലോ? കല്ല്യാണം ഒക്കെ ഇപ്പൊ ഉണ്ടാവോ?'' ഹരിയാണു

''അതെ ഹരി, ഞാന്‍ ഒരു ടിപ്പര്‍ ലോറി വാടകക്കെടുക്കാന്‍ പോവാ.. ശമ്പളം വീട്ടില്‍ കൊണ്ടു പോവണ്ടേ?''

ഹരി ചിരിച്ചുകൊണ്ട് തൊട്ടടുത്ത ക്യൂ ബിക്കിക്കിളില്‍ നിന്ന് ഒരു കസേര വലിച്ചിട്ട് അടുത്തിരുന്നു.

''എന്തായി വല്ലതും ഒത്തു വന്നോ, അതൊ പതിവുപോലെ അങ്കിളിനോട് പറഞ്ഞൊഴിയാന്‍ കുറ്റം വല്ലതും കണ്ട് പിടിച്ചോ ഡാലി?''

''ഏയ്, ഇനി ഈ ഐ.ഡികള്‍ നോക്കിയില്ലെങ്കില്‍ അത് മതി അങ്കിളിനു മുഖം വീര്‍പ്പിക്കാന്‍. അറിയാലോ?'' വീട്ടിലെ കാര്യങ്ങളെക്കുറിച്ച് അല്‍പ്പമെങ്കിലും അറിയാവുന്നയാള്‍ ഹരിയാണ്.

ഹരി മൌസ് എടുത്ത് ഫോട്ടോ ഗാലറി ക്ലിക്ക് ചെയ്തു. സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം എടുക്കപ്പെട്ട 80 മോഡല്‍ ചിത്രങ്ങള്‍. നോക്കാനേ തോന്നിയില്ല.

ഫോണ്‍ മുരളുന്ന ശബ്ദം ..അങ്കിളാണു. ''അങ്കിളേ, ഞാന്‍ നോക്കിക്കൊണ്ടിരിക്കാ. കുറച്ച് കഴിഞ്ഞട്ട് വിളിക്കാം'' പെട്ടെന്ന് തന്നെ കട്ട് ചെയ്തു

''ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ എന്നേം വിളിക്കണേ. ഇന്നു ഊണു കൊണ്ട് വന്നില്ല.'' ഹരി പതുക്കെ എണീറ്റ് സീറ്റിലേക്ക് പോയി. വീണ്ടും പ്രൊഫൈലിലേക്ക് ഊളിയിട്ടു. ഒരു െ്രെപവറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനാണു.

വിശന്നുതുടങ്ങിയപ്പോഴാണു സമയം ഒരുപാടായി എന്ന് മനസ്സിലായത്. ഹരിയെ വിളിച്ച് പതുക്കെ താഴെ കാന്റീനിലോട്ട് നടക്കുമ്പോഴാണു ഹരിയുടെ ചോദ്യം

''അല്ല നമ്മുടെ ബാംഗ്ലൂര്‍ കല്ല്യാണാലോചന എന്തായി? സൊഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.. നീ പിന്നെ ഒന്നും പറഞ്ഞില്ലല്ലോ?''

''അത് വേണ്ട എന്ന് വച്ചു. ഞായറാഴ്ച പെണ്ണുകാണാന്‍ വന്നിരുന്നു. എന്റെ ഹരീ, ഒന്നും പറയേണ്ട. ഒരു കോമഡി ആയിരുന്നു. ചെക്കന്‍ എന്നോട് സംസാരിച്ച കാര്യങ്ങള്‍ കേള്‍ക്കണോ? ഏതു ഫ്രെയിം വര്‍ക്കാണു യൂസ് ചെയ്യുന്നത്? എന്തുകൊണ്ട് ഇതു യൂസ് ചെയ്തു കൂടാ. ഒരു ടെക്‌നിക്കല്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത പ്രതീതി ആയിരുന്നു. ഒരു ഒരു ''ഉണ്ണാമന്‍''

''ഹഹ'' ഹരിയുടെ പ്രതികരണം ഒരല്‍പ്പം ഉച്ചത്തിലായിരുന്നു. പലരും തിരിഞ്ഞുനോക്കി.

''ശാശ്വത് ആസ്‌ത്രേലിയ മൈഗ്രേഷന്‍ ശ്രമിക്കുന്നുണ്ട് എന്ന് കേട്ടു'' ഹരി അലക്ഷ്യമായി പറഞ്ഞു

''ഞാനും കേട്ടു. പക്ഷെ അവനു അത്യാവശ്യം കോണ്ടാക്റ്റുകള്‍ ഉണ്ടല്ലോ''

പതിവുപോലെ കാന്റീന്‍ പരിസരത്ത് മൊബൈല്‍ കമ്പനികളുടെ പ്രൊമോഷന്‍ ഓഫറുകളുമായി ടീഷര്‍ട്ടുകള്‍ ധരിച്ച യുവതീയുവാക്കള്‍ നിരന്നു നില്‍പ്പുണ്ടായിരുന്നു. ഒന്നു രണ്ട് പേര്‍ നീട്ടിയ നോട്ടീസുകള്‍ വാങ്ങി കയ്യില്‍പ്പിടിച്ചു. കാര്യമുണ്ടായിട്ടല്ല. സോഡെക്‌സ് കൂപ്പണ്‍ കൊടുത്ത് ടോക്കണ്‍ വാങ്ങി കൌണ്ടറിലേക്ക് ചെന്ന് ഭക്ഷണം വാങ്ങി ആളൊഴിഞ്ഞ ഒരു ടേബിളില്‍ ചെന്നിരുന്നു.

''ഞാന്‍ രണ്ട് ദിവസത്തേക്ക് ലീവാവും. ഒന്നുനാട്ടില്‍ പോണം'' തന്റെ മുഖത്തെ ചോദ്യഭാവം കണ്ടതുകൊണ്ടാണൊ എന്തോ ഹരി തുടര്‍ന്നു

''കുടുംബ വീട്ടില്‍ ഒരു പൂജ ഉണ്ട്. പിന്നെ കാവിലെ വേലയുമാണു. വന്ദനയേയും കൊണ്ട് പോണം. കുറെ കാലമായി പോയിട്ട്.''

ഹരി നാട്ടിലെ കാര്യം പറഞ്ഞു തുടങ്ങിയാല്‍ ഒരല്‍പ്പം വാചാലനാവും. പക്ഷെ അതു കേള്‍ക്കാന്‍ ഒരു രസമാണു. പലപ്പോഴായി കേട്ട വിവരണങ്ങളില്‍ നിന്ന് ആ വള്ളുവനാടന്‍ ഗ്രാമത്തിന്റെ ഒരു ചിത്രം തന്റെമനസ്സിലുണ്ട്.

''പോയി വരുമ്പോള്‍ കടുമാങ്ങ കൊണ്ടു വരാന്‍ മറക്കല്ലേ''
നാട്ടില്‍ നിന്നു വരുമ്പോള്‍ എന്തെങ്കിലുമൊക്കെ കൊണ്ട് വന്ന് വിതരണം ചെയ്യുന്ന ഒരു ശീലം ഹരിക്കുണ്ട്. കഴിഞ്ഞതവണ കൊണ്ട് വന്ന കടുമാങ്ങാ അച്ചാര്‍ താന്‍ അടിച്ചുമാറ്റിയിരുന്നു.

''നോക്കട്ടെ. അവിടെ എന്തുമാത്രം തിരക്കായിരിക്കും എന്ന് പറയാന്‍ പറ്റില്ല.'' ഹരി ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

തിരിച്ച് സീറ്റില്‍ വന്ന് പ്രൊജക്റ്റ് മാനേജ്‌മെന്റ് ടൂള്‍ എടുത്ത് നോക്കിയപ്പോള്‍ മൂന്ന് ടാസ്‌കുകള്‍ തന്റെ പേരില്‍ വന്നിട്ടുണ്ട്. ഇന്നത്തേക്കുള്ളതായി. പണിയില്‍ മുഴുകി സമയം പോയതറിഞ്ഞില്ല. പെട്ടെന്ന് ഹരിയുടെ കാബിനില്‍ ആളുകള്‍ കൂടിയത് ശ്രദ്ധിച്ചു. ഹരി തിടുക്കത്തില്‍ മെഷീന്‍ ഷട്ട് ഡൌണ്‍ ചെയ്തു പുറത്തേക്കിറങ്ങിപ്പോയി.

''മാത്യൂസ്, എന്താ, എന്താപറ്റ്യേ?'' ഹരിയുടെ ക്യൂബിക്കിളില്‍ തന്നെ നില്‍പ്പുണ്ടായിരുന്ന മാത്യൂസിനോട് കാര്യമന്വേഷിച്ചു.

''ഹരിയുടെ വൈഫിനെന്തോ അസുഖം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഫോണ്‍ വന്നിട്ട് പോയതാ''

എന്താണാവോ? അല്ലെങ്കില്‍ തന്നെ ഹരി പെട്ടെന്ന് നെര്‍വസ് ആവുന്ന കൂട്ടത്തിലാണു. വിളിച്ചു നോക്കിയാലോ? െ്രെഡവ് ചെയ്യുവയാവും. വീണ്ടും വര്‍ക്കിലേക്ക് തലപൂഴ്ത്തി.
ടീം മീറ്റിങ്ങ് കഴിഞ്ഞു വന്നപ്പോഴാണു മൊബൈല്‍ ശ്രദ്ധിച്ചത്. ഒരു മെസേജ് വന്നു കിടക്കുന്നു. അങ്കിളിന്റേതാവും എന്ന് കരുതി എടുത്ത് നോക്കിയപ്പോഴാണു. മെസേജ് ഹരിയുടേതാണു...
തുടരും
********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, February 13, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ ഒൻ‌പത്


മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************

പതിവിൽ‌ നിന്ന് വിപരീതമായി മുഖവുരയില്ലാതെ മാത്യൂസ് നേരിട്ട് പ്രൊജക്റ്റ് സ്റ്റാറ്റസ് റിപ്പോർട്ടിങ്ങിലേക്ക് കടന്നു. പൂർ‌ത്തിയാവാത്ത ബഗ് ഫിക്സിങ്ങിനെക്കുറിച്ച് ജിജുവിനോട് അൽ‌പ്പം പരുഷമായി സംസാരിക്കുകയും ചെയ്തു. 

“ഡാലിയ നാളെമുതൽ‌ സ്റ്റോർ‌ മൊഡ്യൂൾ‌ നോക്കണം‌. എല്ലാദിവസവും റിപ്പോർട്ട് മെയിലയക്കുകയും വേണം.“  മാത്യൂസ് ഒരൽ‌പ്പം കനത്തിൽ‌ പറഞ്ഞു നി‌ർത്തി. ജിജുവിന്റെ മുഖത്തെ തെളിച്ചം‌ നിമിഷനേരം‌ കൊണ്ട് ഇല്ലാതായി. ഇത്രനാളും ജിജു നോക്കിയ മൊഡ്യൂളായിരുന്നു അത്. വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി

ശമ്പളം‌ വൈകുന്നതിനെപ്പറ്റിയുള്ള ചർച്ചകളായിരുന്നു അന്നത്തെ ദിവസം മുഴുവൻ‌. എല്ലാവർക്കും നല്ല ടെൻ‌ഷനുണ്ട്. ജീവിതത്തെപറ്റിയും ഭാവിയെപറ്റിയും ഇന്നേവരെ ചിന്തിക്കാത്തവരെല്ലാം‌ ഇന്നതിനെപ്പറ്റിയുള്ള ആകുലകതകളിൽ മുഴുകിത്തുടങ്ങിയിരിക്കുന്നു. ഇപ്പോൾ‌ വൈകീട്ടുള്ള പാർട്ടികളെപ്പറ്റിയുള്ള പ്ലാനിങ്ങുകളൊന്നും എങ്ങും കേൾക്കുന്നില്ല.  ഇടക്കിടക്ക് അതുവഴി വരാറുള്ള സ്നേഹയെ വൈകീട്ട് ഒരുതവണപോലും കണ്ടില്ല. ശമ്പളം സംബന്ധിച്ച എല്ലാവരുടേയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മടുത്ത് കാണും.

വീട്ടിൽ‌ ചെന്നുകയറിയപ്പോഴേക്കും അനിയൻ‌ ഒന്നു രണ്ട് ബില്ലുകളെടുത്ത് നീട്ടി. ഇലക്ട്രിസിറ്റി ബില്ലും വാട്ടർ ബില്ലും ആണു. അടക്കാൻ സമയമുണ്ട്.  അവന്റെ സെമസ്റ്റർ‌ ഫീസ്  അടക്കേണ്ട സമയവും അടുത്തു എന്നു തോന്നുന്നു.

ഡീ, ഞാൻ പുറത്തേക്കിറങ്ങിയിട്ട് വരാം‌. കടയിൽ നിന്നും വല്ലോം വാങ്ങിക്കണോ?


വേണ്ട. നീ വേഗം ഇങ്ങ് വന്നേക്കണം. തന്റെ നിർ‌ദ്ദേശം കേൾക്കുന്നതിനു മുന്നെ ബൈക്ക് സ്റ്റാർട്ടാക്കിയ ശബ്ദം കേട്ടു.

പണിയൊക്കെ ഒതുക്കി കിടക്കാനൊരുങ്ങിയപ്പോൾ‌ മൊബൈലിൽ ഹരിയുടെ മെസേജ്

“ബെസ്റ്റ് ഓഫ് ലക്ക് “ ആദ്യം മനസ്സിലായില്ല. പിന്നെയാണതോർത്തത് നാളെയാണു പെർഫോമൻസ് അപ്രൈസൽ‌. കമ്പനിയുടെ അവസ്ഥ അത്ര നല്ലതല്ലാത്തതുകൊണ്ട് ഇപ്രാവശ്യം‌ അതുണ്ടാവില്ല എന്നാണു കരുതിയത്.

രാവിലെ ചെന്ന് സീറ്റിലിരുന്നപ്പോഴേക്കും പലരും ഇന്റേണൽ മെസഞ്ചറിൽ ജിജുവിന്റേയും ശാരിയുടേയും ‘ആൾ ദി ബെസ്റ്റ്’ വന്നു. ഒരു പതിനൊന്നു മണിയോടെ സ്നേഹ വന്ന് കോൺഫറൻസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. പതിയെ മുഖത്തൊരു പ്രസന്നത വരുത്തി കോൺഫറൻസ് റൂമിലോട്ട് പോകുമ്പോൾ ചിരിച്ച മുഖവുമായി ഹരി വിരലുയർത്തിക്കാണിക്കുന്നുണ്ടായിരുന്നു.

“ടേക്ക് യുവർ സീറ്റ്” ചിരിക്കുന്ന മുഖവുമായി എച്ച്.ആർ സ്വാഗതം ചെയ്തു. സി.ഇ.ഒ യും ഉണ്ട് കൂടെ.

“പ്രൊജക്റ്റ് എങ്ങനെ പോവുന്നു. വർക്ക് ശരിക്കും ടൈറ്റാണല്ലേ?”

കയ്യിലെ പേപ്പറുകൾ‌ സി.ഇ.ഒക്ക് മുന്നിലേക്ക് നിരത്തി വക്കുന്നതിനിടയിൽ‌ അവർ ചോദ്യമെറിഞ്ഞു.

“മാനേജ് ചെയ്യാൻ പറ്റുന്നുണ്ട് മാഡം” ഒരു എനർജിയൊക്കെ ശബ്ദത്തിനുകൊടുത്തു പറഞ്ഞു

“പ്രൊജക്റ്റുകൾ ഒന്നു രണ്ടെണ്ണം കൂടി പൈപ്പ് ലൈനിൽ‌ ഉണ്ട്. ഡാലിയക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ചിലപ്പോൾ ഓൺസൈറ്റ് പോവേണ്ടി വരും. പാസ്പോർട്ട് ഒക്കെ എടുത്ത് വച്ചിട്ടുണ്ടല്ലോലേ?” സി.ഇ.ഒ യുടെ ഊഴം.

“പാസ്പോർട്ട് ഉണ്ട് സർ. കമ്പനി ആവശ്യപ്പെടുന്ന രീതിയിൽ വർക്ക് ചെയ്യേണ്ടത് എന്റെ കടമയാണു എന്ന് വിശ്വസിക്കുന്നു“  പ്രതീക്ഷിച്ച ചോദ്യമായതുകൊണ്ട് കരുതിവച്ചിരുന്ന റെഡിമെയ്ഡ് മറുപടി പറഞ്ഞു. ഓൺസൈറ്റ് ഐടി പ്രൊഫഷനുകളെ സംബന്ധിച്ച് ആകർഷകമായ ചൂണ്ടയാണു. അതിൽ കുരുങ്ങാത്തവർ വിരളമാണു. അത് മാനേജ്മെന്റിനും നന്നായറിയാം‌. ജോയിൻ ചെയ്തമുതൽ‌ ഓൺ‌സൈറ്റും സ്വപ്നം കണ്ട് നടക്കുന്നവരാണു പകുതിയലധികവും‌.

“കഴിഞ്ഞ കാലയളവിലെ പെർഫോമൻസിനെക്കുറിച്ച് ഡാലിയ എങ്ങനെ വിലയിരുത്തുന്നു?”

“ടെക്നിക്കലി ചലഞ്ചിങ്ങ് ആയിട്ടുള്ള ചില പ്രൊജക്റ്റുകൾ ഉണ്ടായിരുന്നു. അതൊരു നല്ല എക്സ്പ്പീരിയൻസ് ആയിരുന്നു. നല്ലരീതിയിൽ പെർ‌ഫോം ചെയ്യാൻ സാധിച്ചു എന്ന് തന്നെയാണു എന്റെ വിശ്വാസം‌. “ കഴിഞ്ഞ അപ്രൈസലിലും താൻ ഇതേ ഉത്തരം തന്നെയാണു പറഞ്ഞത് എന്നാണോർമ്മ

“ഡാലിയയെക്കുറിച്ച് നല്ല റിപ്പോർട്ടുകൾ തന്നെയാണു ഞങ്ങൾക്ക് ലഭിച്ചട്ടുള്ളത്. എങ്കിലും ടെക്നോളജി അപ്ഡേറ്റിങ്ങിൽ ഡാലിയ ഒന്നുകൂടെ ശ്രദ്ധിക്കണം. അതുപോലെ പ്രൊജക്റ്റിനു ആവശ്യം വരുന്ന സമയത്ത് കൂടുതൽ സമയം കൊടുക്കാനും സാധിക്കണം. “ ഒന്നു ശ്വാസമെടുത്തുകൊണ്ട് എച്ച്.ആർ തുടർന്നു

“ഫ്ലക്സിബിൾ‌ ടൈമിങ്ങ് ആണു നമ്മുടെ എങ്കിലും‌ ടൈറ്റ് ഷെഡ്യൂളിൽ വർക്ക് ചെയ്യുമ്പോൾ‌ വൈകീട്ട് കുറച്ച് കൂടുതൽ സമയം ഇരിക്കേണ്ടി വരും‌. പ്രത്യേകിച്ചും‌ ആഗോള സാമ്പത്തികപ്രതിസന്ധിയിലൂടെയാണു നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നകാര്യം‌ പരിഗണിക്കുമ്പോൾ‌“

അവരെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ബോധിപ്പിക്കാനായി ചെറുതായൊന്ന് തലകുലുക്കി

“ശാശ്വതിനെപ്പോലുള്ളവർക്കെതിരെ കമ്പനിക്ക് കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വന്നത് പെർ‌ഫോമൻസിന്റെ കാര്യത്തിൽ‌ കൂടുതൽ‌ ഊന്നൽ കൊടുക്കാൻ തീരുമാനിച്ചതു കൊണ്ടാണു. അല്ലാതെ അതു സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായല്ല. ഡാലിയയെ ഒക്കെ വളരെ വാല്യുബിളായ റിസോഴ്സ് ആയാണു കമ്പനി കണക്കാക്കിയിരിക്കുന്നത്. ഇവിടെ നടക്കുന്ന അനാവശ്യ ഊഹാപോഹങ്ങളിൽ‌ ഡാലിയ ശ്രദ്ധകൊടുക്കുകയും വേണ്ട.”

“ഡാലിയക്ക് എന്തെങ്കിലും പറയാനുണ്ടോ” സി.ഇ.ഒ ഇടയിൽ കയറി ചോദിച്ചു


ഇല്ല എന്നർത്ഥത്തിൽ തലകുലുക്കിയപ്പോൾ‌ എച്ച്.ആർ തുടർന്നു

“ഇപ്രാവശ്യം ഒരു നിശ്ചിത ശതമാനം ഇൻ‌ക്രിമെന്റ് നൽകാനാണു കമ്പനിയുടെ തീരുനാനം. ഇത് പെർഫോമൻസുമായി ബന്ധപ്പെട്ടതല്ല. കമ്പനിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന മുറക്ക് നല്ല രീതിയിൽ‌ ഒരു വർദ്ധന പ്രതിക്ഷിക്കാം‌“

“എത്ര ശതമാനമാണു മാഡം?”

“പത്ത് ശതമാനമാണു കമ്പനി നിശ്ചയിച്ച വർദ്ധന. ഞാൻ വീണ്ടും പറയുന്നു ഇതൊരു ഇൻ‌ട്രിം ഇൻ‌ക്രിമെന്റ് മാത്രമാണു”

“മാഡം‌, ഇപ്പൊഴത്തെ എന്റെ അവസ്ഥയിൽ അത് വളരെ വിഷമിപ്പിക്കുന്നതാണു. മാഡത്തിനറിയാവുന്നതു പോലെ സാമ്പത്തികപരമായ ചില ബാദ്ധ്യതകൾ എനിക്കുണ്ട്. അത് മറികടക്കുന്നതിനായി എനിക്കുള്ള ഒരു പാട് പ്രതീക്ഷകൾ നിലകൊള്ളുന്നത് ഈ ഇൻ‌ക്രിമെന്റിനെചുറ്റിപറ്റിയാണു.” തന്റെ മറുപടി എച്ച്.ആറിനത്ര ഇഷ്ടപ്പെട്ടില്ല എന്ന് മുഖഭാവത്തിൽ നിന്നു മനസ്സിലായി. ഒരു നിമിഷം സി.ഇ.ഒ യുടെ നേരെ നോക്കി, പയ്യെ തലതിരിച്ചു പറഞ്ഞു.

“കമ്പനിയുടെ അവസ്ഥ നിങ്ങളും മനസ്സിലാക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ‌ ദീർഘകാലം‌ കമ്പനിയുടെ ഒപ്പം വേണമെന്ന് ഞങ്ങൾ ആത്മാർത്ഥമായും ആഗ്രഹിക്കുന്നുണ്ട്. എന്ത് ചെയ്യാൻ സാധിക്കും എന്ന് ഞങ്ങളൊന്നു ഡിസ്കസ് ചെയ്യട്ടെ. അപ്പൊ ശരി”
.
അപ്രൈസൽ മീറ്റിങ്ങ് അവസാനിപ്പിച്ചുകൊണ്ടുള്ള സിഗ്നലാണു. ആകെ എടുത്തത് പതിനഞ്ച് മിനുറ്റ്. കഴിഞ്ഞ വർഷം രണ്ട് മണിക്കൂറോളം നീണ്ട അപ്രൈസൽ നാടകമാണു ഓർമ്മ വന്നത്. സീനിയർ അപ്രൈസൽ റിപ്പോർട്ട്സ്, പീർ റിപ്പോർട്ട്സ്, പെർഫോമൻസ് ചാർട്ട്സ്..അങ്ങനെ എന്തൊക്കെ വിശകലനങ്ങൾ ..ജാഡകൾ..


അവിടെ നിന്നിറങ്ങി പുറത്തേക്ക് വരുമ്പോൾ ഒരു പട തന്നെ കാത്ത് നിൽ‌പ്പുണ്ടായിരുന്നു

തുടരും
********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, February 6, 2011

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - അദ്ധ്യായം‌ എട്ട്

മുൻ‌ അദ്ധ്യായങ്ങൾ‌ വലതുവശത്തുള്ള സൂചികയിൽ‌ ക്ലിക്ക് ചെയ്താൽ വായിക്കാം
***********************************************************************
'ഡാലീ.. കം ഫാസ്റ്റ്' കാബില്‍ നിന്ന് ജിജുവിന്റെ ഓളിയിടല്‍ കേട്ടാണു പുറത്തേക്കിറങ്ങിയത്.

ഓഫീസ് കാബിന്റെ നിര്‍ത്താതെയുള്ള ഹോണടി വീട്ടുപടിക്കല്‍ മുഴങ്ങിക്കൊണ്ടിരുന്നു. ലഞ്ച്‌ബോക്‌സ് ബാഗിലേക്ക് എടുത്ത് വച്ച് ഗേറ്റിനരികിലേക്ക് ഓടിച്ചെല്ലുമ്പോള്‍ കാബിന്റെ ഡോറും തുറന്ന് വച്ച് അവര്‍ അക്ഷമരായി നില്‍ക്കുകയായിരുന്നു.

പെട്ടെന്ന് ഓടിയതിന്റെയാവും നന്നായി കിതക്കുന്നുണ്ടായിരുന്നു. ശാരിയും ജിജുവും പതിവുപോലെ പുതിയ ഹിന്ദി സിനിമയുടെ കഥകളില്‍ മുഴുകിയിരിക്കുന്നു.ജിജു ഒരു സിനിമാഭ്രാന്തനാണു. ബോളിവുഡ് സിനിമകളുടേയും സിനിമാനടിയുടേയും വിശേഷങ്ങളല്ലാതെ വേറൊന്നും ജിജുവിന്റെ നാവില്‍ നിന്നു വരിക വളരെ അപൂര്‍വ്വമാണു.

വേറേ ജോലി നോക്കേണ്ടി വരോ? സിനിമാവിശേഷം നിര്‍ത്തി, ശാരി പെട്ടെന്നൊരു ആത്മഗതം പോലെ ഉറക്കെ ചോദിച്ചു.

അതിനു വേറെന്തു പണിയറിയാന്‍? ജിജുവിന്റെ മറുപടി ചോദ്യം പകുതി തമാശയായിരുന്നെങ്കിലും അതിലെ വിഷമിപ്പിക്കുന്ന വസ്തുത തള്ളിക്കളയാവുന്നതലല്ലോ. ശീതീകരിച്ച തുറന്ന ഹാളില്‍ അട്ടിയിട്ടിരിക്കുന്ന ചത്വരങ്ങള്‍ക്കുള്ളില്‍ തങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ച് രാജാവും രാജ്ഞിയും കളിക്കാനല്ലാതെ തനിക്കൊക്കെ വേറെന്തറിയാം? ഈ ലോകം തകര്‍ന്നാല്‍ അവിടെ താനടങ്ങുന്ന ഒരുപാട് പേര്‍ ഇല്ലാതാവും.

'ഇന്ന് കുറച്ച് ബഗ് ഫിക്‌സിങ്ങ് പെന്‍ഡിങ്ങ് ഉണ്ട്. രാവിലെ തന്നെ തീര്‍ത്ത് കമിറ്റ് ചെയ്തില്ലെങ്കില്‍ മാത്യുസിന്റെ ദുര്‍മുഖം കാണേണ്ടിവരും. ചിലസമയത്ത് അങ്ങോരുടെ പാട് കണ്ടാല്‍ ചൊറിഞ്ഞു വരും. ചുമ്മാ ഇരുന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു വരി പോലും കോഡ് എഴുതണ്ട.' ജിജുവിന്റെ ധര്‍മ്മരോഷം തിളച്ച് പൊന്തുന്നുണ്ട്.

'ങ്ങാ, പെണ്ണായി ജനിച്ചില്ലല്ലോ..ചിലരൊക്കെ ഇവിടെ കോഡ് ചെയ്തില്ലെങ്കിലെന്താ, അപ്രെയ്‌സലും ഇന്‍ക്രിമെന്റുമൊക്കെ യഥാസമയം ടേബിളിലെത്തുമല്ലോ' ജിജുവിന്റെ അര്‍ത്ഥം വച്ചുള്ള കമന്റ് ശാരികയെ ടാര്‍ജറ്റ് ചെയ്താണു. അവളത് കേള്‍ക്കാത്ത പോലെ ഇരുന്നു. ജിജു പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണു. അര്‍ഹമല്ലാത്ത പരിഗണനകളൂടേയും തൊഴുത്തില്‍കുത്തുകളൂടേയും ആകെത്തുകയാണു അപ്രയ്‌സല്‍ എന്ന പേരില്‍ വര്‍ഷാവര്‍ഷമരങ്ങേറുന്ന മാനേജ്‌മെന്റ് നാടകമെന്ന് തോന്നാറുണ്ട്.

കാബില്‍ നിന്നിറങ്ങി ലിഫ്റ്റിലേക്ക് നടക്കുമ്പോള്‍ ഹരിയെക്കണ്ടു. പതിവു പ്രസന്നഭാവത്തിനെന്തോ കുറവുണ്ട്. ആരോ മരിച്ചിരുന്നു എന്ന് കേട്ടിരുന്നു.

ഗുഡ്‌മോണിങ്ങ് ഡാലി – ഹരിയുടെ ശബ്ദത്തില്‍ ഒരു ചടങ്ങ് കഴിക്കാനുള്ള വ്യഗ്രത

ഗുഡ്‌മോണിങ്ങ് ഹരി, ഹൌ ആര്‍ യു?

ഹരി എന്തേലും പറയുന്നതിനു മുന്നെ ശാരിയുടെ മൊബൈല്‍ റിങ്ങ് ചെയ്തു. ലിഫ്റ്റിലായതുകൊണ്ടാണോ എന്തോ അവള്‍ അതു കട്ട് ചെയ്തു.

സീറ്റില്‍ ചെന്നിരുന്ന് സിസ്റ്റം ഓണാക്കി അപ് ആയി വരുന്നതുംകാത്തിരിക്കുമ്പോള്‍ മൊബൈല്‍ ബെല്ലടിച്ചു. ബാങ്കിന്റെ ചെന്നൈ ഓഫീസില്‍ നിന്നാണു. ലോണിന്റെ ഇ.സി.എസ് പേയ്‌മെന്റ് റിമൈന്‍ഡര്‍ കോള്‍ ആയിരിക്കൂം

'ഗുഡ് മോണിങ്ങ്, ദിസ് ഇസ് വിവേക് കാളിങ്ങ് ഓണ്‍ ബിഹാഫ് ഓഫ് എച്.എസ്.ബി.സി. താങ്കളുടെ പേഴ്‌സണല്‍ ലോണിന്റെ ഇ.സി.എസ് അഞ്ചാം തീയ്യതി സബ്മിറ്റ് ചെയ്യും. അക്കൌണ്ടില്‍ ആവശ്യത്തിനു തുക ഉണ്ടല്ലോ അല്ലേ. അതൊന്നു ഓര്‍മ്മിപ്പിക്കുവാന്‍ വിളിച്ചതാണൂ'

റെക്കോഡ് ചെയ്ത് വച്ചപോലെ എല്ലാമാസവും ഈ വാചകം കേട്ടുതുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. അമ്മയുടെ ഓപ്പറേഷനു വേണ്ടി എടുത്ത ലോണാണു. അന്ന് വേറെ നിവൃത്തിയില്ലായിരുന്നു. ഇനി ഒരു കൊല്ലം കൂടെ ഉണ്ട്. സാലറി ഇന്നലെ ക്രെഡിറ്റ് ആവേണ്ടതായിരുന്നു. വന്നോ എന്ന് പരിശോധിക്കാന്‍ വേണ്ടി നെറ്റ് ബാങ്കിങ്ങ് വെബ്‌സൈറ്റ് എടൂത്തതും പിന്നില്‍ നിന്ന് റോണിയുടെ ശബ്ദം കേട്ടു.

'നോക്കണ്ട, വന്നിട്ടില്ല. ഞാന്‍ ഇപ്പൊ നോക്കിയതേ ഉള്ളൂ'

'പണിയാവോ റോണീ' തന്റെ ശബ്ദത്തിന്റെ ഇടറിച്ച റോണിക്ക് മനസ്സിലായോ ആവോ.

'ചാന്‍സുണ്ട്, സ്‌നേഹയുടെ സംസാരത്തില്‍ നിന്ന് സാലറി ഇതുവരെ ഇട്ടട്ടില്ല എന്നാണു മനസ്സിലായത്' ഇടിത്തീയായി റോണിയുടെ വാക്കുകളൊഴുകിയെത്തി. റോണിയ്ക്ക് വലിയ ഭാവവ്യത്യാസമുണ്ടെന്ന് തോന്നിയില്ല. അല്ലെങ്കിലും ഒരു റബ്ബര്‍ മുതലാളിയുടെ ഏകമകനു ശമ്പളം ഒരു വലിയ ആവശ്യകതയല്ലല്ലോ.

ഒരു സ്‌ക്രാപ്പ് ബുക്കെടുത്ത് വെറുതെ ഒന്നു കണക്കു കൂട്ടി നോക്കി. ഈ പതിനഞ്ചാംതീയ്യതിക്കുള്ളില്‍ അടക്കേണ്ടതും ആവശ്യമുള്ളതുമായ തുക മാത്രം 15,000 രൂപ വരും. ബാങ്കില്‍ അത്രയും തുക എന്തായാലും കാണും.

' മെയിലൊന്ന് നോക്ക്യേ ഡാലി ' ജിജുവിന്റെ ചാറ്റ് മെസേജ്

എന്താണാവോ എന്നാലോചിച്ച് മെയില്‍ബോക്‌സ് തുറന്നപ്പോള്‍ ഒരു 'അണ്‍റീഡ്' മെയില്‍. എച്ച്.ആറിന്റെ.

'ശമ്പളം ബാങ്കില്‍ ഇടുവാന്‍ മൂന്ന് ദിവസത്തെ താമസം ഉണ്ട്. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു' ഇതാണു വലിച്ച് നീട്ടിയെഴുതിയ മെയിലിന്റെ രത്‌നച്ചുരുക്കം. കുറെ നേരത്തേക്ക് ഒരു ശൂന്യതയായിരുന്നു മനസ്സില്‍. വല്ലാതെ ഭാരം കുറഞ്ഞ അവസ്ഥ. വായിച്ചും കേട്ടുമറിഞ്ഞിരുന്ന റിസഷന്‍ എന്ന ഭീകരാവസ്ഥയിലേക്ക് താന്‍ തന്റെ ജീവിതവും മുറുകെപ്പിടിച്ചുകൊണ്ട് മൂക്കുകുത്താന്‍ പോവുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാനുള്ള ഒരു വിഷമം.

തലപൊക്കി നോക്കിയപ്പോള്‍ ഹരിയുടെ ക്യൂബിക്കിളില്‍ മാത്യൂസും റോണിയും കൂടി സംസാരിച്ചു നില്‍ക്കുന്നു. അവര്‍ക്ക് മൂന്ന് പേര്‍ക്കും ശമ്പളം കൃത്യമായി വന്ന്കാണും. മാനേജ്‌മെന്റിന്റെ സ്വന്തം ആളുകളാണല്ലോ. തലയുയര്‍ത്താതെ കുറച്ചു നേരം കണക്കുകള്‍ കൂട്ടിവച്ച സ്‌ക്രാപ്പ് ബുക്കിലേക്ക് നോക്കി അനങ്ങാതെയിരുന്നു. വല്ലാത്ത നിശബ്ദത അനുഭവപ്പെടുന്നു.

'വെള്ളിയാഴ്ച സാലറി വരുംട്ടോ. ഒരു ബാങ്ക് ട്രാന്‍സ്ഫര്‍ ഇഷ്യു. അല്ലാതെ വേറെ വിഷയമൊന്നുമില്ല' സ്‌നേഹയാണു. ബോട്ടിലില്‍ വെള്ളം നിറക്കാനുള്ള പോക്കാണു. മറുപടി പറയാന്‍ തോന്നിയില്ല.

പതിയെ എണീറ്റു പാന്‍ട്രിയിലേക്ക് ചെന്നു. ഒന്ന് മുഖം കഴുകി. മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ഒരു നിമിഷമെങ്കിലും ഇന്റര്‍വ്യൂകോളായിരിക്കും എന്നാശിച്ചുപോയി. ജോണങ്കിളാണു. അങ്കിളിന്റെ മകന്‍ ഈ വര്‍ഷം ബി.ടെക് പാസൌട്ട് ആണു. ജോലി നോക്കാന്‍ പറഞ്ഞുള്ള വിളിയാണു. ബയോഡാറ്റ ഫോര്‍വേഡ് ചെയ്യാന്‍ പറയുക അല്ലാതെ വേറെ ഓപ്ഷന്‍ ഇല്ലല്ലോ. അവരുടെ ഒക്കെ വിചാരം താനൊക്കെ പറഞ്ഞാല്‍ ഇവിടെ ജോലി ലഭിക്കും എന്നാണു. എന്തെങ്കിലും മറുത്ത് പറഞ്ഞാല്‍ പിന്നെ അതുമതി പ്രശ്‌നങ്ങള്‍ക്ക്.

ടീം മീറ്റിങ്ങിനു പോകാനായി നോട്ട്പാഡും പേനയുമെടുത്ത് കോണ്‍ഫറന്‍സ് റൂമിലേക്ക് നടന്നു. ശാരി പതിയെ ഒപ്പമെത്തി താഴ്ന്ന ശബ്ദത്തില്‍ താന്‍ മാത്രം കേള്‍ക്കെ പറഞ്ഞു

'ഒരു ബാഡ് ന്യൂസുണ്ട്. നമ്മുടെ പ്രൊജക്റ്റില്‍ ഇനിയും ഫയറിങ്ങ്. മാത്യൂസില്‍ നിന്ന് കിട്ടിയതാണു. ആരോടും പറയണ്ട'

കയ്യിലെ പുസ്തകം മുറുകെപിടിച്ച് കോണ്‍ഫറന്‍സ് റൂമിലേക്ക് ചെല്ലുമ്പോള്‍ വലിഞ്ഞ് മുറുകിയമുഖവുമായി മാത്യൂസും ഹരിയും കാത്തിരിക്കുന്നുണ്ടായിരുന്നു.

തുടരും
********************
അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ - ഇവിടെ ക്ലിക്ക് ചെയ്യുക